SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.43 PM IST

വായ്‌പ കുടിശിക: വിദേശ യാത്ര തടയൽ രാജ്യത്തിന്റെ സാമ്പത്തിക താത്പര്യത്തിനു വിരുദ്ധമെങ്കിൽ മാത്രം

high-court

കൊച്ചി: വായ്‌പ കുടിശികയുള്ളവർ വിദേശത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക താത്പര്യത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെങ്കിൽ മാത്രമേ അവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് നടപടിയെടുക്കാനാവൂയെന്ന് ഹൈക്കോടതി. ബാങ്കും വായ്പക്കാരനും തമ്മിലുള്ള വാണിജ്യക്കരാർ ലംഘിച്ചതു കൊണ്ടുമാത്രം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യമോ പൊതുതാത്പര്യമോ ഹനിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. വായ്‌പ കുടിശികയുടെ പേരിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്‌ത് കൊല്ലം സ്വദേശികളായ ഷിനാസ് എ. ഫിർദൗസ്, ഡി. പ്രദീപ് കുമാർ എന്നിവർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്.

കശുഅണ്ടി ഫാക്‌ടറികൾക്കു വേണ്ടി ഇവരുടെ ജാമ്യത്തിലെടുത്ത വായ്‌പകൾ കുടിശികയായതോടെ ബാങ്കുകൾ നൽകിയ അപേക്ഷയിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതറിയാതെ ഹർജിക്കാർ ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് പോകാൻ എയർപോർട്ടിലെത്തിയപ്പോൾ എമിഗ്രേഷൻ ഓഫീസർ തടഞ്ഞുവച്ചതിനാലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയനുസരിച്ച് നിയമപരമല്ലാതെ പൗരന്റെ സ്വാതന്ത്ര്യം തടയാനാവില്ലെന്നും അപൂർവസാഹചര്യത്തിൽ മതിയായ കാരണമുണ്ടെങ്കിൽ മാത്രമാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാവൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിൽ പറയുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകൾ നൽകിയ ലുക്ക് ഔട്ട് സർക്കുലർ അപേക്ഷ പരിഗണിച്ചാണ് ഹർജിക്കാരെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹർജിക്കാർ മനപ്പൂർവം കുടിശിക വരുത്തിയവരാണെന്നും ഇത്തരം ആളുകൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ കഴിയുമെന്നും ബാങ്കുകളുടെ അഭിഭാഷകർ വാദിച്ചു. വായ്പ എടുത്തവർ മനപ്പൂർവം കുടിശിക വരുത്തിയതാണെന്ന് റിസർവ് ബാങ്കിന്റെ നടപടിക്രമങ്ങൾ പാലിച്ച് പ്രഖ്യാപിക്കാതെ ഇത്തരം നടപടി സാദ്ധ്യമല്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചൂണ്ടിക്കാട്ടി. തുടർന്ന് ഇവർക്കെതിരെ ഇറക്കിയ ലുക്ക് ഔട്ട് സർക്കുലറുകൾ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പുതിയ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.