കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ എന്തു ചെയ്തെന്നും പൊലീസ് സ്റ്റേഷൻ ആക്രമണത്തിനുൾപ്പെടെ പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മേഖലയിൽ ക്രമസമാധനം ഉറപ്പാക്കാൻ സാദ്ധ്യമായ എല്ലാനടപടികളും സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകി.
തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്ട്സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സ്റ്റേഷൻ ആക്രമണത്തിൽ 40 പൊലീസുകാർക്ക് പരിക്കേറ്റെന്നും ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ വിശദീകരിച്ചു. 3000 പേരാണ് സമരവുമായി രംഗത്തുള്ളത്. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകും.
കഴിഞ്ഞ ദിവസമുണ്ടായ നാശനഷ്ടങ്ങൾക്ക് സമരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന്റെ വിശദാംശങ്ങളും സർക്കാർ അറിയിച്ചു. 500 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പദ്ധതി മേഖലയിലേക്ക് ഹെവി വാഹനങ്ങൾ കടത്തിവിടാമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. വെള്ളിയാഴ്ച സമരക്കാരുമായി ചർച്ച നടത്തി ശനിയാഴ്ച വാഹനങ്ങൾ കൊണ്ടുവരാൻ സൗകര്യമൊരുക്കുമെന്നാണ് അന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചെത്തിയ വാഹനങ്ങളാണ് സമരക്കാർ ആക്രമിച്ചതെന്ന് നിർമ്മാണക്കമ്പനി വ്യക്തമാക്കി.
അക്രമം തടയാൻ പൊലീസ് ശ്രമിച്ചില്ല. നിയമം പാലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കാനാണ് അവർ അക്രമം നടത്തിയത്. അക്രമം ചെറുക്കാൻ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ സംവിധാനങ്ങൾ നിസഹായരായി നോക്കി നിൽക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.
കേന്ദ്രസേനയെക്കുറിച്ച്
മുൻവിധി വേണ്ട
അനിഷ്ട സംഭവങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസേനയെ വിളിച്ചാലും നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാവില്ലെന്നും സർക്കാർ പറഞ്ഞു. എന്നാൽ കേന്ദ്രസേനയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് സംസ്ഥാന സർക്കാരല്ല പറയേണ്ടതെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ മറുപടി നൽകി. ഇക്കാര്യത്തിൽ മുൻവിധിയോ ഊഹാപോഹങ്ങളോ വേണ്ടെന്നും പറഞ്ഞു.
വിഴിഞ്ഞത്ത് എല്ലാ ആവശ്യവും
അംഗീകരിക്കില്ല: തുറമുഖമന്ത്രി
തിരുവന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണ്. പിന്നീട് പുതിയ ഡിമാൻഡുകളുമായി വരികയായിരുന്നു. ചർച്ച നടത്തുമ്പോൾ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകും. പിന്നീട് യാതൊന്നും അറിയിക്കാറില്ല. ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിൽ നിന്നു കൊടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷൻ കൈയേറുക, മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. മണ്ണെണ്ണ സബ്സിഡിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഏഴാമത്തെ ആവശ്യം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാണ്. കേരളത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ചശേഷം നിറുത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ല.
അവർ കോടതിയിൽ കൊടുത്ത ഉറപ്പാണ് ലംഘിച്ചത്. ആ കോടതിയിൽ വിശ്വാസമില്ലാത്തവർ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല. സമരത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് വരികയാണ്. കോടതി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
നിർമ്മാണം നിറുത്തി
വയ്ക്കാനാകില്ല: സ്പീക്കർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. സമരസമിതി പ്രവർത്തകർ സമരത്തിൽ നിന്ന് പിന്മാറണം. കലാപ അന്തരീക്ഷം ഒഴിവാക്കി നാട്ടിൽ സമാധാനം ഉണ്ടാകണം. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്.
വിഴിഞ്ഞം പ്രധാനപ്പെട്ട
പദ്ധതി: ധനമന്ത്രി
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയാണെന്നും എല്ലാവരെയും ബോദ്ധ്യപ്പെടുത്തി പൂർത്തിയാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി ഫിനിഷിംഗിലേക്ക് എത്തുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ചർച്ചകൾ നടക്കുന്നുണ്ട്.
കലാപത്തിനുള്ള ഗൂഢശ്രമം
അവസാനിപ്പിക്കണം: സി.പി.എം
തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ
ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സമര കോലാഹലങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ നടത്തേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമവാഴ്ചയെ കൈയിലെടുക്കാനും കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കണം. ഒപ്പം സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കണം.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവമുള്ളതും അപലപനീയവുമാണ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയാണ്.
സി.പി.എമ്മും ബി.ജെ.പിയും വിഴിഞ്ഞം സമരം
പൊളിക്കാൻ ഒന്നിക്കുന്നു: വി.ഡി.സതീശൻ
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് വിഴിഞ്ഞം സമരം പൊളിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സാമാന്യബുദ്ധി കാട്ടണം. സമരക്കാരെ പ്രകോപിപ്പിക്കാതെ ചർച്ച ചെയ്ത് പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നാല് വർഷമായി സിമന്റ് ഗോഡൗണിൽ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാദ്ധ്യതയുണ്ട്. തീരദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പിൻമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങളുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ പ്രകോപിപ്പിക്കാനാണ്. സമരക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാൻ പോയ പള്ളിക്കമ്മിറ്റിക്കാരായ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.
സമരം ചെയ്തത് കൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീൻ സഭയിൽ നിന്നും ഈടാക്കണമെന്ന സർക്കാർ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ സി.പി.എം സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം നികത്താൻ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സർക്കാർ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. എത്രയും വേഗം അവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ തയാറാകണമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി മാളത്തിൽ
ഒളിച്ചിരിക്കുന്നു: വി.മുരളീധരൻ
ന്യൂഡൽഹി: വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായത് കലാപമാണെന്നും ജനങ്ങൾ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിട്ടും സർക്കാർ ഇടപെട്ടില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ ഇതെല്ലാം സംഭവിക്കുമ്പോഴും പിണറായി വിജയൻ മാളത്തിലൊളിച്ചിരിക്കുകയാണ്.
തലസ്ഥാന നഗരിയിൽ രണ്ട് മന്ത്രിമാരുണ്ടായിട്ടും സ്ഥലം സന്ദർശിച്ചതും സർവകക്ഷിയോഗം വിളിച്ചതും കളക്ടർ മാത്രമാണ്. സർക്കാരിന്റെ ജാഗ്രതക്കുറവും മെല്ലെപ്പോക്കും ഇനിയെങ്കിലും അവസാനിപ്പിക്കണം. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് അനിവാര്യമായ പദ്ധതിയാണ്. അതിന്റെ പ്രാധാന്യം പ്രതിഷേധക്കാരെ പറഞ്ഞു മനസിലാക്കാൻ ഇതുവരെ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടില്ല.
ജനങ്ങളെ വെല്ലുവിളിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ നിന്നും പിൻമാറുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ജനങ്ങളുടെ നികുതിപ്പണം സ്ഥാപിത താത്പര്യങ്ങൾക്കായി ധൂർത്തടിക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. പദ്ധതിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്തപ്പോൾ വി.മുരളീധരന് കാര്യങ്ങളറിയില്ലെന്നായിരുന്നു സംസ്ഥാന മന്ത്രിമാരുടെ പരിഹാസം. വന്ദേ ഭാരത് ട്രെയിനുകൾ ഈ വർഷം തന്നെ കേരളത്തിൽ സർവീസ് നടത്തും.
വിഴിഞ്ഞത്ത് സർക്കാരിന്
ഇരട്ടത്താപ്പ്: സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയിൽ പൊലീസ് എടുത്ത സമീപനവും വിഴിഞ്ഞത്ത് എടുക്കുന്ന സമീപനവും സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമാണ്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവാത്തത് ഗൂഢാലോചനയാണ്.
മന്ത്രി ആന്റണി രാജു വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ ചരട് വലിക്കുകയാണ്. സി.പി.എം ഒരു വശത്ത് സമരക്കാരെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് വികസനത്തിനോടൊപ്പമാണെന്ന് കാണിക്കാൻ പാഴ്ശ്രമം നടത്തുകയുമാണ്. വിഴിഞ്ഞം സമരത്തിൽ കൂടംകുളം സമരനായകൻ പങ്കെടുത്തത് അന്വേഷിക്കണം. പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി അനുവദിച്ചു കൊടുക്കില്ല.
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായ സാഹചര്യത്തിൽ മുഖ്യമന്ത്രി തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണം. ജപ്പാനിലെ കാലഹരണപ്പെട്ട സാമഗ്രികൾ വാങ്ങി ഇവിടെ ജനങ്ങളെ വഴിയാധാരമാക്കാമെന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധിക്കാണ് തിരിച്ചടിയുണ്ടായത്.
വിഴിഞ്ഞം സംഘർഷം: കേന്ദ്രസേനയെ
ഏൽപിക്കണമെന്ന് പി.കെ.കൃഷ്ണദാസ്
തിരുവനന്തപുരം: കലാപകാരികൾക്ക് മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണെന്നും നിയന്ത്രിക്കാൻ കഴിയില്ലെന്നുണ്ടെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടത്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടർ പറഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പി.കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സൂസൈപാക്യത്തിന്റെ തുറമുഖ അനുകൂല വീഡിയോ വൈറൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ച് ലത്തീൻ അതിരൂപത മുൻ ആർച്ച്ബിഷപ്പ് എം.സൂസൈപാക്യം മുമ്പ് സംസാരിച്ച വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇന്നലെ വൈറലായി. വിഴിഞ്ഞം തുറമുഖം നാടിന്റെ വികസനത്തിന് വളരെ അത്യാവശ്യമായ കാര്യമാണെന്നും അതുണ്ടാക്കുന്ന സാദ്ധ്യതകൾ വലുതാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. തുറമുഖ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും അതിന്റെ സാക്ഷാത്കാരത്തിനായി സംഘടിതമായി പ്രവർത്തിക്കണമെന്നും സൂസൈപാക്യം ആഹ്വാനം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |