കൊച്ചി: വിഴിഞ്ഞം അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ ചൂണ്ടയിൽ കൊളുത്തി തൂക്കിയിട്ടശേഷം അടിച്ചുകൊന്ന് കടലിലെറിഞ്ഞ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അടിമലത്തുറ സ്വദേശിയായ ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിലുള്ള നായയെ മൂന്നുപേർ ചേർന്ന് തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഇക്കാര്യം സ്വമേധയാ ഹർജിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തുനൽകി. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചതോടെ ഇൗ വിഷയം ഹർജിയായി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുക.
നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ കത്തിൽ പറയുന്നു. നായയെ തല്ലിക്കൊന്നതിന് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേരെ ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഇത്തരം കേസുകളിൽ പലപ്പോഴും പ്രോസിക്യൂഷൻ നടപടികൾ ഫലപ്രദമാവാറില്ലെന്ന് കത്തിൽ പറയുന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തായെന്ന് പരിശോധിക്കണമെന്നും പൊതുതാത്പര്യ ഹർജിയായി ഇൗ വിഷയം പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, മൃഗസംരക്ഷണ ബോർഡുകൾ, ഡി.ജി.പി, വെറ്ററിനറി സർവകലാശാല എന്നിവരെ ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |