കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്ന ചുമട്ടു തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയുന്ന നിയമ ഭേദഗതി എന്നു നടപ്പാക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. നിയമഭേദഗതി വരുത്തിയതിന്റെ കരട് ഇന്നലെ സമർപ്പിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം നിർദ്ദേശിച്ചത്. നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമ്മാണം തടസ്സപ്പെടുത്തുന്നതായി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. നോക്കുകൂലി വാങ്ങിയാൽ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് നിർദ്ദേശിച്ച് ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറും സർക്കാർ ഹാജരാക്കി. പൊലീസ് മേധാവിയുടെ സർക്കുലറും കരട് നിയമഭേദഗതിയും സ്വാഗതാർഹമാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
'തലച്ചുമട് മനുഷ്യത്വരഹിതം'
ആളുകളെക്കൊണ്ട് തലച്ചുമട് എടുപ്പിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. ചുമട്ടു തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും മെഷീൻ ഉപയോഗിച്ച് ചുമട് കൈകാര്യം ചെയ്യാൻ ഇവരെ പരിശീലിപ്പിക്കണമെന്നുമാണ് നേരത്തെ പറഞ്ഞത്. എന്നാൽ, ചുമട്ടു തൊഴിൽ ഇല്ലാതാക്കണമെന്ന തരത്തിലാണ് ചിലർ ഇതിനെ പ്രചരിപ്പിച്ചത്. തലച്ചുമട് സമ്പ്രദായം പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. എഴുപതുകളിലെ നിയമമാണ് നിലവിലുള്ളത്. ആരോഗ്യവും ജീവിതവും കളഞ്ഞ് ഇവരിങ്ങനെ തുടരണമെന്ന് രാഷ്ട്രീയപ്പാർട്ടികളടക്കമുള്ളവർ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇതു തുടരുന്നത്. ഇതു മാറേണ്ട സമയം അതിക്രമിച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |