കൊച്ചി: സ്ത്രീകൾ പ്രകോപനപരമായി വസ്ത്രം ധരിച്ചാലും പുരുഷനു ലൈംഗികാതിക്രമത്തിനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമർശം നീക്കി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോഴിക്കോട് അഡി. സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശം നീക്കണമെന്നും മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികളിലെ വിധിന്യായത്തിന്റെ വിശദാംശം ഇന്നലെയാണ് പുറത്തു വന്നത്.
2020 ഫെബ്രുവരി എട്ടിന് ഒരു സാംസ്കാരിക ക്യാമ്പിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ചെന്നാണ് പരാതി. 2022 ജൂലായ് 29 നു നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാനുണ്ടായ കാലതാമസത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും ഈ കേസിൽ ഇര നൽകിയ ഭയവും നാണക്കേടും കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി പറഞ്ഞത്
* നാട്ടിലെ നിയമമനുസരിച്ചുള്ള ഏതു വസ്ത്രവും ധരിക്കാൻ സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യമുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ തരം താഴ്‌ത്തുന്നത് അംഗീകരിക്കാനാവില്ല.
* ഇര പ്രകോപനപരമായി വസ്ത്രം ധരിച്ചുവെന്നതു ലൈംഗികാതിക്രമക്കുറ്റം ഒഴിവാക്കാൻ കാരണമല്ല. ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
* ഇരയുടെ വസ്ത്രം, സ്വഭാവം, മുൻകാല സ്വഭാവം തുടങ്ങിയവ ഇത്തരം കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ പരിഗണിക്കരുതെന്ന് അപർണ ഭട്ട് കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |