കൊച്ചി: കുഞ്ഞിനു ജന്മം നൽകണോ വേണ്ടയോ എന്ന തീരുമാനം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതാർക്കും ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സഹപാഠിയിൽ നിന്നു ഗർഭിണിയായ എം.ബി.എ വിദ്യാർത്ഥിനിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയാണ് ജസ്റ്റിസ് വി. ജി. അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടി കടുത്ത മാനസികാഘാതം അനുഭവിക്കുകയാണെന്നും ഗർഭം തുടരേണ്ടി വന്നാൽ ജീവനുവരെ അപായമുണ്ടായേക്കുമെന്നും പ്രത്യേക മെഡിക്കൽ ബോർഡ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
24 ആഴ്ച പിന്നിട്ടതിനാൽ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം ഗർഭച്ഛിദ്രത്തിന് ആശുപത്രികൾ തയ്യാറാകില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആർത്തവ പ്രശ്‌നങ്ങളുള്ള പെൺകുട്ടി, ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. സഹപാഠി ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തുപോയി. ശാരീരിക-മാനസിക പ്രശ്‌നങ്ങൾ തുടർപഠനത്തെയും ജോലിസാദ്ധ്യതയെയും ബാധിച്ചേക്കുമെന്നും യുവതി ഹർജിയിൽ ബോധിപ്പിച്ചു.
കോടതി നിർദ്ദേശ പ്രകാരം കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് രൂപീകരിച്ച മെഡിക്കൽ ബോർഡാണ് യുവതിയെ പരിശോധിച്ചു കോടതിക്ക് റിപ്പോർട്ട് നൽകിയത്.
കളമശേരി മെഡിക്കൽ കോളേജിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താനാണ് അനുമതി. ഇതിനായി ആശുപത്രി സൂപ്രണ്ട് മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തണം. പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ, ആരോഗ്യത്തോടെ വളരാനാവശ്യമായ പരിരക്ഷ ആശുപത്രി അധികൃതർ ഒരുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |