തിരുവനന്തപുരം:മലയോര മേഖലകളിൽ നിന്ന് കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും ,ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ കർഷകസംഘം കക്ഷി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അറിയിച്ചു. വനം പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷിത മേഖലകളായി വിജ്ഞാപനം ചെയ്തിട്ടുള്ള സോണുകളുടെ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സുപ്രിം കോടതിയുടെ താത്കാലിക ഉത്തരവ് കേരളത്തിൽ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. സംരക്ഷിത സോണുകളുടെ അതിർത്തിക്കു സമീപം ഒരു കിലോമീറ്ററിനുള്ളിൽ നിലവിലുള്ള കെട്ടിടങ്ങൾ, റോഡുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, ജലവൈദ്യുത പദ്ധതികൾ, കാർഷികവിളകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. വനത്തിന്റെ തനതു ഭൂപ്രകൃതി നിലനിർത്തിക്കൊണ്ട് റബ്ബർ പോലുള്ള കൃഷിയും മറ്റ് നാണ്യവിളകളും വ്യാപകമായി കൃഷിചെയ്യുന്നതിലൂടെയാണ് കേരളത്തിന്റെ മലയോര മേഖലയിലെ പച്ചപ്പ് നിലനിറുത്തുന്നത്. ജനവാസ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |