തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധമതിൽ തീർത്ത് തൊഴിലാളികൾ. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെയും എച്ച്.എൽ.എൽ സംരക്ഷണ ജനകീയസമിതിയുടെയും നേതൃത്വത്തിൽ ആക്കുളം എച്ച്.എൽ.എൽ മുതൽ ഉള്ളൂർവരെ തീർത്ത മനുഷ്യമതിലിൽ തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഉള്ളൂർ ജംഗ്ഷനിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഭൂമിയും ആകാശവും പാതാളവും വിറ്റു തുലച്ച കേന്ദ്ര സർക്കാർ ഇപ്പോൾ കടൽ വില്പനയ്‌ക്ക് വച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ നൽകിയും എച്ച്.എൽ.എല്ലിനെ പൊതുമേഖലയിൽ നിലനിറുത്തുമെന്ന് തൊഴിലാളികൾ ദൃഢപ്രതിജ്ഞയെടുത്തു. എച്ച്.എൽ.എൽ സംരക്ഷണ ജനകീയ സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, സി.പി.എം ഏരിയാ സെക്രട്ടറി സി. ലെനിൻ, ട്രേഡ് യൂണിയൻ നേതാക്കളായ എ. സമ്പത്ത്, അജയ് കെ. പ്രകാശ്, പട്ടം വാമദേവൻ, ജോൺസൺ ജോസഫ്, ഉള്ളൂർ മുരളി, ഡി.ആർ. അനിൽ, ബി. ശശികുമാർ, നജീബ്, ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |