SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.18 AM IST

പറാട്ട് വീട്ടി​ൽ ആനന്ദകണ്ണീർ, നാടാകെ ആഘോഷം

home

കൊച്ചി: പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പള്ളിക്കര പറാട്ട് വീട്ടിൽ കുടുംബാംഗങ്ങൾ ഹൃദയംകൊണ്ട് ആ വിജയം ഏറ്റുവാങ്ങി. ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം കൊണ്ടുവന്ന ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ഇന്ത്യയുടെ വിജയശില്പിയായത് കണ്ട് ശ്രീജേഷിന്റെ ഭാര്യ ഡോ. അനീഷ്യയുടെ മിഴികൾ നിറഞ്ഞൊഴുകി. ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രന്റെ കൈയിൽ മുറുകെ പിടിച്ചു. അച്ഛൻ എഴുന്നേറ്റ് നിന്നു തൊഴുതു. അമ്മ ഉഷ ആഹ്ളാദംഅടക്കാനാവാതെ കൈയടിച്ചുകൊണ്ടേയിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം ടി.വിയിൽ മത്സരം കാണാൻ വീട്ടിലേക്ക് എത്താമെന്ന് അറിയിച്ചെങ്കിലും കൊവിഡിനെ പേടിച്ച് സ്നേഹപൂർവം അതൊഴിവാക്കിയിരുന്നു. എന്നാലും, അച്ഛന്റെ സഹോദരൻ രാമകൃഷ്ണൻ, ഭാര്യ ദേവകി, മകൻ രെജീവ്, ഭാര്യ സിന്ധു എന്നിവർ മത്സരം കാണാൻ ശ്രീജേഷിന്റെ വീട്ടിൽ എത്തിയിരുന്നു. വിജയം അറിഞ്ഞ് സന്തോഷം പങ്കുവയ്ക്കാനും ആഘോഷിക്കാനും നിരവധിപേരാണ് ശ്രീജേഷിന്റെ വീട്ടിലേക്ക് എത്തി​യത്. പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും ആഘോഷിക്കുകയാണ് കുടുംബവും നാട്ടുകാരും.

സ്വർണത്തെക്കാൾ മാറ്റുള്ള വെങ്കലം

''സന്തോഷമാണോ അഭിമാനമാണോ... ഏത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. സ്വർണത്തെക്കാൾ തിളക്കമുള്ള വെങ്കലവുമായാണ് എന്റെ മകൻ ഈ വീടിന്റെ പടികടന്ന് എത്തുക...'' രവീന്ദ്രന്റെ വാക്കുകൾ.

ഇടയ്ക്ക് കളിയിൽ അനിശ്ചിത്വം ഉണ്ടായപ്പോൾ വലിയ മാനസിക സംഘർഷമായി. എല്ലാവരും പ്രാർത്ഥനയിലായിരുന്നു. അവസാന നിമിഷത്തെ മാജിക്ക് ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ടു. അതിൽ എന്റെ മകനും ഭാഗമായി, ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത്. അവന്റെ ഉശിരൻ സേവുകൾ എന്നിലുണ്ടാക്കിയ അഭിമാനം ചെറുതല്ല.

മെഡലും കൊണ്ടേ വരൂ....

മത്സരത്തിനുശേഷം ശ്രീജേഷ് വീട്ടിലേക്ക് വിളിച്ചു. അഞ്ചു മിനിറ്റു സംസാരിച്ചു. മത്സരത്തിനു മുമ്പ് രാവിലെ 5 മണിക്കും വിളിച്ചിരുന്നു. വിജയിക്കും, മെഡലുമായേ തിരിച്ചെത്തൂ എന്നു പറഞ്ഞു. വീട്ടിൽ നിന്ന് പോകുമ്പോഴും ഇതു പറഞ്ഞിരുന്നു.


തുള്ളി​ച്ചാടി​ മക്കൾ

അച്ഛന്റെ ടീമി​ന്റെ വിജയം ടി.വിയിൽ കണ്ട് തുള്ളിച്ചാടുകയായിരുന്നു ശ്രീജേഷിന്റെ മൂത്തമകൾ ആറുവയസുകാരി അനുശ്രീ. നാലുവയസുകാരൻ ശ്രീഅൻഷ് അച്ഛന്റെ വരവും കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOCKEY CELEBRATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.