മാള: വൈദ്യുത അലങ്കാരങ്ങളാലും നിറക്കൂട്ടുകളാലും കണ്ണഞ്ചിപ്പിക്കുന്ന വാസസ്ഥലം. മാള ഐരാണിക്കുളം തട്ടാൻ പറമ്പിൽ ആർട്ടിസ്റ്റ് രാജനും മകൾ ലക്ഷ്മിയും ഒരു വയസുള്ള പൂച്ചയ്ക്കായി വീടിനകത്ത് ഒരാഴ്ച കൊണ്ടു നിർമ്മിച്ചത് ചെറിയൊരു കൊട്ടാരം. 'സുട്ടുവിനായി ഒരു കൊട്ടാരം', എന്ന് മകൾ ലക്ഷ്മി അതിന് പേരുമിട്ടു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മിക്ക് പൂച്ചകളെ ഇഷ്ടമാണ്. ഇതറിയാവുന്ന അദ്ധ്യാപികയാണ് പൂച്ചയെ നൽകിയത്. വീട്ടുകാർക്ക് ഇഷ്ടമാവില്ലെന്ന് അറിയാവുന്ന ലക്ഷ്മി, എങ്ങുനിന്നോ വന്നതാണെന്ന് പറഞ്ഞ് സുട്ടുവെന്ന പേരും നൽകി വീട്ടിലേക്ക് കയറ്റി. സുട്ടു എല്ലാവരുടെയും മനസ്സിലേക്കും കയറിപ്പറ്റി.
കലാകാരനായ രാജൻ കുഴൂരിനോട് മകൾ ചോദിച്ചു. 'എനിക്കൊരു വീട് നിർമ്മിച്ചുതരാമോ'. രാജൻ ആദ്യം ഞെട്ടിയെങ്കിലും കാര്യം അറിഞ്ഞപ്പോൾ സമ്മതിച്ചു. സ്വർണാഭരണത്തിൽ കൊത്തുപണി ചെയ്യുന്ന രാജൻ ഏറെനാളായി പണിയില്ലാതെ വീട്ടിലിരിപ്പാണ്. 'ഉപയോഗ ശൂന്യമായ കാർഡ് ബോർഡുകൾ കൊണ്ട് മൂന്നു മുറിയുള്ള വീട് പണിതു. പുറത്തേക്ക് തുറക്കുന്ന മൂന്ന് വാതിൽ. വൈദ്യുതി വെളിച്ചം അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ സുട്ടു സ്വന്തം കൊട്ടാരത്തിലാണ് താമസം. രാത്രിയായാൽ സ്വന്തം വീട്ടിലാണ് ഉറക്കം. ഭക്ഷണം പുറത്തിരുന്നേ കഴിക്കൂ. കൊട്ടാരം വൃത്തികേടാക്കാൻ സുട്ടു ഒരുക്കമല്ല. കയറാനും ഇറങ്ങാനും പൂട്ട് നീക്കി വാതിൽ തുറക്കാനും അടയ്ക്കാനും സുട്ടുവിന് അറിയാം. ഉറക്കവും വിശ്രമവും മാത്രമാണ് വീട്ടിൽ.
മകൾ ലക്ഷ്മി മാത്രം ഓമനിച്ചിരുന്ന സുട്ടു ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടതായി. സുട്ടുവും സ്വന്തമായൊരു വീട് ആഗ്രഹിച്ചിരുന്നുവെന്നാണ് മകൾ പറയുന്നത്.
രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |