തിരുവനന്തപുരം: എസ്.ഐയെ ഹണിട്രാപ്പിൽ കുടുക്കിയെന്ന പരാതിയിൽ കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തു. കൊല്ലം റൂറർ എസ്.ഐയാണ് പരാതിക്കാരൻ. ഈ എസ്.ഐ മുൻപ് തുമ്പ സ്റ്റേഷനിലായിരുന്നു. എസ്.ഐമാർ മുതൽ ഡി.ഐ.ജി വരെയുള്ളവരെ യുവതി ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ്.ഐയുടെ പരാതി നെയ്യാറ്റിൻകര ഡിവൈ.എസ്.പിയാണ് അന്വേഷിക്കുക. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
ഫോൺവിളിച്ച് സൗഹൃദമുണ്ടാക്കി ഹണിട്രാപ്പിൽ കുരുക്കി ലക്ഷങ്ങൾ തട്ടുകയാണ് യുവതിയുടെ രീതിയെന്നാണ് എസ്.ഐയുടെ പരാതി. രണ്ടു വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും പരാതി ലഭിച്ചിരുന്നില്ല. രണ്ടുവർഷം മുൻപ് യുവതി നൽകിയ പീഡനപരാതിയിൽ എസ്.ഐ സസ്പെൻഷനിലായിരുന്നു. പീഡനപരാതി പിന്നീട് പിൻവലിച്ചെങ്കിലും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നാണ് എസ്.ഐയുടെ പരാതി. ബ്ലാക്ക്‌മെയിലിന് ശ്രമിച്ച് വഴങ്ങാതിരുന്നതോടെയാണ് എസ്.ഐയ്ക്കെതിരെ പീഡനപരാതി നൽകിയതെന്നും വിവരമുണ്ട്.
ഏതാനും ദിവസം മുമ്പ് ഇവർ ഒരു പൊലീസുദ്യോഗസ്ഥനെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി നൽകിയതിന്റെ രസീതും ചില ഉദ്യോഗസ്ഥരുമായുള്ള ഫോൺ സംഭാഷണവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദരേഖയും പ്രചരിച്ചിരുന്നു.
യുവതി പറയുന്നത് മറ്റൊരു കഥ
പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കാൻ നിർദ്ദേശിച്ചത് തനിക്കെതിരെ പരാതി നൽകിയ എസ്.ഐയാണെന്ന് യുവതി പറയുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്‌ത്താൻ തന്നോട് ആവശ്യപ്പെട്ടു. താൻ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ല. തന്റെ പരാതിയിൽ സസ്പെൻഷനിലായതാണ് വൈരാഗ്യത്തിന് കാരണം. തനിക്ക് പൊലീസുദ്യോഗസ്ഥരുമായി ബന്ധമില്ല. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ കൊല്ലം റൂറലിലെ എസ്.ഐ തന്റെ ഫോണിൽ താനറിയാതെ റെക്കാഡ് ചെയ്ത് പ്രചരിപ്പിച്ചതാണ്. ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്തിട്ടില്ല. സസ്‌പെൻഷനിലായിരുന്നപ്പോൾ എസ്.ഐ ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യാൻ നിർബന്ധിച്ചു. അതിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു കൊടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സസ്‌പെൻഷൻ പിൻവലിച്ച് തിരികെ സർവീസിൽ കയറിയാൽ നല്ലൊരുതുക പ്രതിഫലം നൽകാമെന്ന് എസ്.ഐ പറഞ്ഞിരുന്നതായും യുവതി ചാനലുകളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |