തിരുവനന്തപുരം: ഹണിട്രാപ്പിൽ കുരുക്കി കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി പണം തട്ടിയെന്ന പരാതി നൽകിയ എസ്.ഐയുടെ മൊഴി അന്വേഷണം നടത്തുന്ന നെയ്യാറ്രിൻകര ഡിവൈ.എസ്.പി രേഖപ്പെടുത്തി. സുഹൃത്തായിരുന്ന യുവതി ഭീഷണിപ്പെടുത്തി മൂന്നു തവണയായി 75,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. തന്റെ സുഹൃത്തിന്റെ സാന്നിദ്ധ്യത്തിലാണ് പണം നൽകിയതെന്ന് എസ്.ഐ മൊഴി നൽകിയെങ്കിലും പണമിടപാടിന്റെ രേഖകൾ ഹാജരാക്കിയില്ല. യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന്റെ ശബ്ദരേഖകളും വാട്സ്ആപ്, ഫേസ്ബുക്ക് ചാറ്റുകളും പണം കൈമാറിയതിന്റെ രേഖകളും കൈവശമുണ്ടെന്നായിരുന്നു എസ്.ഐയുടെ പരാതിയിൽ. എന്നാൽ, ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പലതും നഷ്ടപ്പെട്ടുപോയെന്നാണ് മൊഴി. എസ്.ഐയുടെ ഫോൺ സൈബർസെല്ലിന്റെ പരിശോധനയ്ക്ക് കൈമാറി.
ഈ എസ്.ഐ തുമ്പ സ്റ്റേഷനിലായിരുന്നപ്പോൾ യുവതി പീഡനപരാതി നൽകിയിരുന്നു. തുടർന്ന് എസ്.ഐ സസ്പെൻഷനിലായി. പിന്നീട് യുവതി പരാതി പിൻവലിച്ചപ്പോഴാണ് എസ്.ഐയെ തിരിച്ചെടുത്തത്. അതിനുശേഷം മൂന്നു തവണയായി കാൽലക്ഷം വീതം 75,000 രൂപ തന്നിൽ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് എസ്.ഐയുടെ പരാതി. എന്നാൽ ഇരുവരും വാടക വീടെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നതായും ഈ ബന്ധം കാരണം കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എസ്.ഐയുടെ ഭാര്യ കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപ്പിൽ കുടുക്കാൻ എസ്.ഐ തന്നെ നിർബന്ധിച്ചെന്നാണ് യുവതി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |