കോട്ടയ്ക്കൽ: യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സ്ത്രീയടക്കം ഏഴംഗ സംഘത്തെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വളപ്പിൽ ഫസീല (45), കൊണ്ടോട്ടി കളത്തുപറമ്പിൽ അബ്ദുൾ അസീം (28), പുളിക്കൽ വലിയപറമ്പ് റഷീദ് (36 ), പുളിക്കൽ പെരുമ്പറമ്പിൽ നിസാമുദ്ദീൻ(24), തിരൂർ മംഗലം പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (30), കോട്ടയ്ക്കൽ പൂഴിക്കുന്ന് ചങ്ങരൻചോല മുബാറക് (32), കോട്ടയ്ക്കൽ സ്വാഗതമാട് തൈവളപ്പിൽ നസറുദ്ദീൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിനെ മിസ് കോളിലൂടെ പരിചയപ്പെട്ട യുവതി ഇയാളോട് കോട്ടയ്ക്കലിലെത്താൻ ആവശ്യപ്പെട്ടു. ഇപ്രകാരമെത്തിയ വാഹനത്തിൽ കയറിയ യുവതി തെന്നല പൊലീസ് ഡമ്പിംഗ് യാർഡിന് സമീപം വാഹനം നിറുത്താൻ പറഞ്ഞു. അവിടെ നിന്നും നാലുപേർ വാഹനത്തിൽ തള്ളിക്കയറി യുവാവിനെ തട്ടികൊണ്ടു പോയി. തുടർന്ന് യുവതിയോടൊപ്പം സ്ത്രീയുടെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചു. ഇത് പ്രചരിപ്പിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വിവരം യുവാവ് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. പണം നൽകാമെന്ന് അറിയിച്ച് പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കമുള്ള സംഘാംഗങ്ങളാണ് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |