ന്യൂഡൽഹി: പ്രതിഷേധം ശക്തമായതോടെ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ജി.ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രി അധികൃതരുടെ നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശിക്കുകയും ഡൽഹിയിലെ മലയാളി നഴ്‌സുമാർ പ്രക്ഷോഭത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവിച്ചത്.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അറിവോടെയല്ല നഴ്‌സിങ് സുപ്രണ്ട് സർക്കുലർ ഇറക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഡ്യൂട്ടി സമയത്ത് നഴ്‌സിംഗ് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി ശനിയാഴ്ച വൈകിട്ടാണ് സർക്കുലർ ഇറങ്ങിയത്.
മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം പാടില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മനുഷ്യവാകാശത്തിലുള്ള കടന്നു കയറ്റമെന്ന് ശശി തരുർ എം.പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന് കത്തയച്ചു. മലയാളി നഴ്‌സുമാരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. സർക്കുലർ പിൻവലിച്ചതു കൊണ്ടുമാത്രം കാര്യമില്ലെന്നു മാപ്പു പറയണമെന്നും മലയാളി നഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതുകൊണ്ടാണ് വിലക്ക് കല്പിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഭാഷയുടെ പേരിലുള്ള വിഭജനം പരിഷ്കൃത സമൂഹത്തിന് നിരക്കാത്തത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിലുള്ള വിഭജന നിലപാട് പരിഷ്കൃതസമൂഹത്തിന് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തെ പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തിൽ ഉന്നതമായ സ്ഥാനത്തുള്ള ഭാഷ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണ്. ജി.ബി. പന്തുൾപ്പെടെ ഡൽഹിയിലെ ആശുപത്രികളിൽ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാർ. അവർക്കെല്ലാവർക്കും ഊഷ്മളമായ അഭിവാദ്യമർപ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |