ടെൻഡർ വൈകിയത് വിനയായി
ക്ഷാമം വരുമെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു
തിരുവനന്തപുരം: പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് ആരോഗ്യ മന്ത്രി. പക്ഷേ, ചികിത്സിക്കാൻ ഒരിടത്തെങ്കിലും മരുന്നു വേണ്ടേ! സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. കാശുണ്ടെങ്കിൽ മരുന്ന്. ഇല്ലാത്ത പാവങ്ങൾ എന്തു ചെയ്യും?
ഐ.സി യൂണിറ്റുകളുള്ള ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുകയാണ്.
മരുന്നു വാങ്ങാനുള്ള ടെൻഡർ വിതരണക്കാരായ മെഡിക്കൽ സർവീസസ് കോർപറേഷൻ മാസങ്ങൾ വൈകിച്ചതാണ് ഈ പ്രതിസന്ധിക്കു കാരണം. ടെൻഡർ വൈകുന്നത് കടുത്ത മരുന്നു ക്ഷാമത്തിന് ഇടയാക്കുമെന്ന് കേരളകൗമുദി മേയ് 23ന് റിപ്പോർട്ട് ചെയ്തിരുന്നു. പതിവിന് വിരുദ്ധമായി 50 കോടി രൂപ വാർഷിക വിറ്റുവരവുള്ള മരുന്ന് കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിച്ചുള്ളൂ. ചെറിയ കമ്പനികൾ ഇക്കാരണത്താൽ പിൻമാറുകയും ചെയ്തു. വനകിടക്കാർ ഓരോ ഉപാധി വച്ച് ടെൻഡർ നീട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ബന്ധപ്പെട്ടവർ ആവശ്യമായ മുന്നൊരുക്കം നടത്താതെ പ്രതിസന്ധി ക്ഷണിച്ചു വരുത്തുകയായിരുന്നു. മരുന്നില്ലെന്ന വിവരം ആശുപത്രികൾ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിക്കുമ്പോൾ, ഉടൻ ലഭ്യമാക്കുമെന്ന മറുപടി മുറയ്ക്ക് കിട്ടും. മരുന്നു മാത്രം വരില്ല.
പാളിയത് ഇങ്ങനെ
മുൻ വർഷങ്ങളിൽ ഡിസംബറിൽ മരുന്ന് വാങ്ങാൻ ടെൻഡർ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടിക തയ്യാറാക്കും. മാർച്ചിൽ മരുന്നിന് ഓർഡർ നൽകും. ഏപ്രിൽ പകുതിയോടെ മരുന്നുകൾ എത്തിത്തുടങ്ങും. എന്നാൽ, ഇത്തവണ ജൂൺ പകുതിയോടെയാണ് ടെൻഡർ നടപടി തുടങ്ങിയത്. ജനങ്ങളുടെ ആരോഗ്യത്തെ അത്ര നിസാരമായാണ് ബന്ധപ്പെട്ടവർ കണ്ടത്.
ഡ്രിപ്പ് പോലും
നൽകാനാവാതെ
ഡ്രിപ്പ് നൽകാനുള്ള ഐ.വി പാരസെറ്റമോൾ പോലും ആശുപത്രികളിലില്ല. അടിയന്തര ആവശ്യങ്ങൾക്കുള്ള അഡ്രിനാലിൻ,നോർ അഡ്രിനാലിൻ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്‌പിരിൻ 75, ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്‌ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20,സെഫ്ട്രിയാക്‌സോൺ തുടങ്ങിയവയും സ്റ്റോക്കില്ല. ആന്റിബയോട്ടിക് ഇൻജെക്‌ഷനുകളും ഗുളികയും തീർന്നിട്ട് ദിവസങ്ങളായി.
മരുന്നു കമ്പനികൾക്ക്
കൊടുക്കാനുള്ള കുടിശിക
₹ 200കോടി
മരുന്നുവാങ്ങാൻ
ഈ വർഷം അനുവദിച്ചത്
# 356 കോടി
സർക്കാർ
ആശുപത്രികൾ
മെഡിക്കൽ കോളേജുകൾ 11
ജനറൽ ആശുപത്രികൾ 18
ജില്ലാ ആശുപത്രികൾ 18
താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ 46
താലൂക്ക് ആശുപത്രികൾ 40
കുടുംബാരോഗ്യകേന്ദ്രങ്ങൾ 170
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ 224
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ 682
'കൊവിഡ് കാലത്ത് ആശുപത്രികളിലെത്തുന്ന രോഗികൾ കുറവായിരുന്നു. അതിന് അനുസരിച്ചാണ് അടുത്തവർഷത്തേക്ക് ആശുപത്രികൾ ഇൻഡന്റ് നൽകിയത്. ഉടൻ മരുന്ന് കമ്പനികളിൽ നിന്ന് ലഭ്യമാക്കും.'
-ഡോ.എസ്.എസ്.ജോയ്
ജനറൽ മാനേജർ
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
സർക്കാർ ആശുപത്രികളിൽ
കടുത്ത മരുന്ന് ക്ഷാമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |