SignIn
Kerala Kaumudi Online
Friday, 19 April 2024 6.48 AM IST

മെഡി.കോളേജ് ഹോസ്റ്റലിൽ രാത്രി വൈകിയും കയറാം; ഉത്തരവ് നടപ്പാക്കാൻ  ഹൈക്കോടതി നിർദ്ദേശം

p

കൊച്ചി: സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ പ്രവേശനം രാത്രി 9.30 വരെയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപാധികളോടെ അതിനുശേഷവും പ്രവേശനം അനുവദിക്കാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആൺ - പെൺ ഭേദമില്ലാത്ത ഉത്തരവ് സ്വാഗതാർഹമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കോഴിക്കോട് മെഡി. കോളേജിലെ വനിതാ ഹോസ്റ്റലിൽ രാത്രി ഒമ്പതരയ്ക്കുശേഷം പ്രവേശനം നിഷേധിച്ചതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മെഡിസിൻ രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികൾക്ക് രാത്രി ഒമ്പതരയ്ക്കുശേഷം മൂവ്‌മെന്റ് രജിസ്‌റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ഹോസ്റ്റലിൽ പ്രവേശിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

എന്നാൽ, രാത്രി 9.30നുശേഷം പുറത്തു പോകാനാവുമോയെന്നതിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ വാർഡന്റെ അനുമതിയോടെ പുറത്തു പോകാൻ കഴിയുമെന്ന് ആരോഗ്യ സർവകലാശാല വിശദീകരിച്ചു. ഇതിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജികൾ വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.

പൂർണ്ണ വളർച്ചയ്ക്ക് 25 ആകണം: സർവകലാശാല

പഠനത്തിനായി താമസിക്കാനാണ് ഹോസ്റ്റലുകളെന്നും അവ ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമാണെന്നും ആരോഗ്യ സർവകലാശാലയുടെ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. സന്ദർശന സമയം, പ്രവേശന സമയം തുടങ്ങിയവയിലൊക്കെ നിയന്ത്രണമുണ്ട്. നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല ഹോസ്റ്റലിൽ കഴിയുന്നത്.

രാവിലെ എട്ടു മുതൽ രാത്രി ഒമ്പതര വരെയാണ് മെഡി.കോളേജുകളിൽ അക്കാഡമിക് പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനുശേഷം വിദ്യാർത്ഥികൾക്ക് വിശ്രമം ആവശ്യമാണ്. 18 വയസു പൂർത്തിയായതുകൊണ്ട് മാനസികമായി പൂർണ്ണ വളർച്ചയെത്തിയെന്ന് പറയാനാവില്ല. അതിന് 25 വയസാകണം. 18 വയസു പൂർത്തിയായതുകൊണ്ട് പൂർണ സ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാവില്ല. വീട്ടിൽപോലും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOSTEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.