തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞുവരികയും അടച്ചിടൽ ഒന്നിനും പരിഹാരമല്ലെന്ന ചിന്ത ശക്തമാവുകയുംചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്നുകഴിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. നോൺ എ.സി റസ്റ്റോറന്റുകളായിരിക്കും അനുവദിക്കുക.
സർക്കാർ ഒാഫീസുകൾ പൂർണ സജ്ജമായി പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചേക്കും. കൊവിഡ് മൂലം ശനിയാഴ്ചകളിൽ അവധിയായിരുന്നു. അത് പിൻവലിക്കും. രണ്ടാം ശനിയും ഞായറും മാത്രമായിരിക്കും ഇനി അവധിദിനങ്ങൾ. ഹാജരും മുഴുവാനാക്കും. സർക്കാർ ഒാഫീസുകളിലും സെക്രട്ടേറിയറ്റിലും പഞ്ചിംഗ് നിർബന്ധമാക്കും. പൊതുജനങ്ങൾക്ക് സർക്കാർ ഒാഫീസുകളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളും പിൻവലിച്ചേക്കും.
മ്യൂസിയങ്ങളും പാർക്കുകളും ഇന്നുമുതൽ തുറന്നുകൊടുക്കും. മ്യൂസിയങ്ങളിലെ പ്രഭാത,സായാഹ്ന സവാരികളും അനുവദിക്കും. മൃഗശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മുൻകരുതലുകൾക്കായി ഏതാനും ദിവസങ്ങൾ കൂടി എടുത്തേക്കും. കോളേജുകൾ അടുത്തമാസം നാലിന് ഭാഗികമായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കാനും തത്വത്തിൽ തീരുമാനമായി. കടകളും മാളുകളും സൂപ്പർമാർക്കറ്റുകളും തുറന്നിട്ടുണ്ട്.
ഇത്രയും ഇളവുകൾ വന്നിട്ടും ഹോട്ടലുകളിൽ ഇരുന്നുകഴിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന അഭിപ്രായം ശക്തമായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ഇതുമൂലം പ്രയാസപ്പെടുന്നുണ്ട്. നിലവിൽ പാഴ്സൽ വില്പന കൗണ്ടറുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പാർക്കുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ടെന്ന അഭിപ്രായവും ഉയർന്നിരുന്നു.
ഇന്നലെ 16.54ശതമാനമാണ് ടി.പി.ആർ. മുന്നൂറിൽ താഴെ വാർഡുകളിൽ മാത്രമാണ് കൊവിഡ് പ്രതിവാര വ്യാപനതോത് എട്ടിന് മുകളിലുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |