SignIn
Kerala Kaumudi Online
Thursday, 25 April 2024 9.55 PM IST

മണ്ണാർക്കാട്ട് ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

fire-accident

മണ്ണാർക്കാട്: നെല്ലിപ്പുഴ ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരണമടഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. മലപ്പുറം തലക്കടത്തൂർ പറമ്പത്ത് മുഹമ്മദ് ബഷീർ (52), പട്ടാമ്പി സ്വദേശി പുഷ്പലത (48) എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർകാട് സ്വദേശി റിയാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.

നഗരസഭാ ചെയർമാൻ ഫായിദ ബഷീറിന്റെ കെട്ടിടത്തിലാണ് തീപിടിച്ചത്. നാല് നിലയുള്ള ഹിൽവ്യൂ ടവറിൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിലെ റിസപ്ഷനിലെ പാനൽ ബോർഡിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം. പൊടുന്നനെ തീ മുകളിലെ നിലയിലേക്ക് പടർന്നു. ഹോട്ടലും, മുറികളുള്ള ഒന്നാം നിലയും പൂർണമായും കത്തി. രണ്ട് ജീവനക്കാരും എട്ട് താമസക്കാരുമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. തീ കണ്ട് എല്ലാവരും പുറത്തിറങ്ങിയെങ്കിലും മുഹമ്മദ് ബഷീറും പുഷ്പലതയും പണവും മറ്റും എടുക്കാനായി വീണ്ടും റൂമിലേക്ക് കയറി. ഇതാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കോങ്ങാട്, പെരിന്തൽമണ്ണ, മണ്ണാർക്കാട് സ്റ്റേഷനുകളിൽ നിന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തുടർന്ന് ഫയർഫോഴ്‌സിന്റെ പരിശോധനയിലാണ് ബഷീറിനെയും പുഷ്പലതയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ വട്ടമ്പലം മദർ കെയർ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് നൽകും. തീപിടുത്തം അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ പാലക്കാട് എസ്.പി ആർ.വിശ്വനാഥ് അറിയിച്ചു.

 നാലു കോടി നഷ്ടം

തീപിടിത്തത്തിൽ നാലു കോടിയുടെ നഷ്ടമുണ്ടായതായി കെട്ടിട ഉടമയും മണ്ണാർക്കാട് നഗരസഭാ ചെയർമാനുമായ ഫായിദ ബഷീർ പറഞ്ഞു. റിസപ്ഷൻ ഏരിയ പൂർണമായും കത്തി. ഫർണിച്ചർ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവയും നശിച്ചു. ഫയർഫോഴ്‌സ് എത്താൻ ഒന്നര മണിക്കൂർ വൈകിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഫയർഫോഴ്‌സിന്റെ ലാൻഡ് ലൈൻ പ്രവർത്തന രഹിതമായിരുന്നു. ഒരുമണിക്കൂറോളം വൈകിയാണ് വട്ടമ്പലത്തെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത്.

അടിസ്ഥാനരഹിതമെന്ന്

രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് അഗ്‌നിശമന സേന. പുലർച്ചെ 3.20 നാണ് തങ്ങൾക്ക് വിവരം ലഭിച്ചത്. 3.30ന് മുമ്പുതന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

 വീഴ്ച പരിശോധിക്കുമെന്ന് എം.എൽ.എ

രക്ഷാപ്രവർത്തനം വൈകിയോയെന്നും അഗ്‌നിശമന സേനയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണവും അന്വേഷിക്കുമെന്ന് അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOTEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.