തിരുവനന്തപുരം: ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലെ വില നിയന്ത്രിക്കാനും ഭക്ഷണവിലക്കൊള്ളയ്ക്ക് കടിഞ്ഞാണിടാനുമായി ഉപഭോക്തൃകാര്യ വകുപ്പ് നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നു. കോഴിയിറച്ചി വില പകുതിയായി കുറഞ്ഞിട്ടും ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നതിനെതിരെ 'കോഴിവില വെറും 85, ഫ്രൈക്ക് ₹ 180 !' എന്ന തലക്കെട്ടിൽ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കൂടുതൽ പേർ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ ഗ്രേഡിംഗ് നടത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ പരിഗണിച്ചാകും ഗ്രേഡിംഗ്. മാർക്ക് നൽകി ഇവയെ തിരിച്ചശേഷം വ്യത്യസ്ത ഗ്രേഡിലുള്ള സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും സ്ളാബ് നിശ്ചയിക്കാനാണ് ആലോചന. മറ്റു വ്യാപാര സ്ഥാപനങ്ങളെയും ഗ്രേഡിംഗിന് വിധേയമാക്കും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും യോജിച്ചാകും പദ്ധതി തയ്യാറാക്കുക.
നിലവിൽ ഹോട്ടലുകളിലെ വിഭവങ്ങളുടെ അളവും വിലയും തീരുമാനിക്കുന്നതിനുള്ള അധികാരം സ്ഥാപന ഉടമകൾക്കാണ്. വിൽക്കുന്ന വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നുമാത്രമാണ് നിയമമുള്ളത്. ഈ പഴുത് ഉപയോഗിച്ചാണ് തോന്നിയപടി വില കൂട്ടുന്നത്. ഇതിന് പരിഹാരം കാണാനാണ് ഗ്രേഡിംഗിനെക്കുറിച്ച് ആലോചിക്കുന്നത്.
ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കച്ചവട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി ഉയരുന്ന പരാതികൾ പരിശോധിക്കും. സാധനങ്ങളുടെ വില കൂടുമ്പോൾ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുന്ന ഹോട്ടലുകൾ സാധനവില കുറയുമ്പോൾ വില കുറയ്‌ക്കാനും തയ്യാറാകേണ്ടതാണ്. എന്നാൽ അത്തരമൊരു രീതി നടന്നുവരുന്നില്ല.
-ജി.ആർ. അനിൽ
ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |