വർക്കല: വർക്കല ചെറുന്നിയൂർ ബ്ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തും. വർക്കല പുത്തൻചന്തയിലെ ആർ.പി.എൻ പച്ചക്കറി പഴവർഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുൽ നിവാസിൽ ബേബിയെന്ന് വിളിക്കുന്ന ആർ. പ്രതാപൻ (62), ഭാര്യ ഷേർളി (52), മരുമകൾ അഭിരാമി (24), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ മകൻ റയാൻ (8മാസം) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകനും അഭിരാമിയുടെ ഭർത്താവുമായ നിഹുലിനെ ഗുരുതരമായി പൊള്ളലേറ്റനിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ അയന്തി - പന്തുവിള റോഡരികിലെ വീടാണ് അഗ്നിക്കിരയായത്. ഇന്നലെ പുലർച്ചെ 1.45 ഓടെയാണ് സംഭവം. ബാഹ്യ ഇടപെടലുകൾക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകൾ കണ്ടെത്താനായില്ല. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാം തീപിടിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതാപന്റെയും ഭാര്യ ഷെർളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കിൽ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളൊ ഉണ്ടായിരുന്നില്ല. പുക ശ്വസിച്ചാകാം ഇവരുടെ മരണം.
വീടിനു മുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ശശാങ്കനാണ് തീപിടിത്തം കണ്ടത്. അദ്ദേഹം അയൽവാസികളെ വിളിച്ചുകൂട്ടിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഗേറ്റ് പൂട്ടിയിരുന്നു. വളർത്തുനായയെ തുറന്നുവിട്ടിരുന്നതിനാൽ ആർക്കും പെട്ടെന്ന് മതിൽ ചാടിക്കടക്കാനുമായില്ല. വർക്കല പൊലീസും ഫയർഫോഴ്സുമെത്തിയെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാൻ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയർഫോഴ്സിനും അകത്തേക്ക് കടക്കാനായത്. നിഹുൽ ഒഴികെയുള്ളവരെ ബെഡ് റൂമുകളിൽ നിന്നാണ് ചലനമറ്റ നിലയിൽ പുറത്തെടുത്തത്. എല്ലാവരെയും വർക്കല എസ്.എൻ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുൽ ഒഴികെയുള്ളവർ മരിച്ചിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാർപോർച്ച്, സിറ്റൗട്ട്, ഹാൾ, താഴെയും മുകൾ നിലയിലുമായുള്ള മൂന്ന് ബെഡ് റൂമുകൾ എന്നിവ കത്തിനശിച്ചു. പോർച്ചിലുണ്ടായിരുന്ന മൂന്ന് ഇരുക്രവാഹനങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും അഗ്നിക്കിരയായി. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനും പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനും ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തുള്ള മൂത്തമകൻ രാഹുലും കുടുംബവും അഭിരാമിയുടെ വിദേശത്തുള്ള പിതാവും നാട്ടിലെത്തിയശേഷം വർക്കലയിലെ കുടുംബ വീട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. ജില്ലാ കളക്ടർ നവജ്യോത് ഖോസ, ഡി.ഐ.ജി നിശാന്തിനി, റൂറൽ പൊലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥ് എന്നിവരും ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |