തിരുവനന്തപുരം: ചില പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്രനിർദ്ദേശം പിന്തുടരേണ്ടെന്ന തീരുമാനത്തെ തുടർന്ന്, എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ മുഗളന്മാരുടെ ഭരണവും ഗുജറാത്ത് കലാപവും സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ളാസുകളിൽ പഠിപ്പിക്കും. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി ഹയർസെക്കൻഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസ് യുക്തിസഹമാക്കുന്നതിനാണ് ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് എൻ.സി.ഇ.ആർ.ടി വിശദീകരണം.സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ളാസുകളിൽ എൻ.സി.ഇ.ആർ.ടി സിലബസനുസരിച്ചാണ് പഠിപ്പിക്കുന്നത്.
പാഠഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് എസ്.സി.ഇ.ആർ.ടി കൈമാറിയിരിക്കുന്നത്. ഏതൊക്കെ പാഠഭാഗങ്ങൾ പഠിപ്പിക്കണമെന്നും ഒഴിവാക്കണമെന്നും സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്.സി.ഇ.ആർ.ടി വ്യക്തമാക്കുന്നത്. ഇതനുസരിച്ചാണ് കേന്ദ്രനിർദ്ദേശം പിന്തുടരേണ്ടതില്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |