ആലപ്പുഴ: ഹൂതി വിമതരുടെ തടങ്കലിൽ ഭീതി നിറഞ്ഞ 110 ദിനരാത്രങ്ങൾ പിന്നിട്ട് ജന്മനാട്ടിൽ തിരിച്ചെത്തി അഖിൽ രഘു. നിറകണ്ണുകളോടെ സ്വീകരിച്ച
ബന്ധുക്കൾക്കൊപ്പം യുക്രെയിനിലെ യുദ്ധത്തിന്റെ കെടുതിയിൽ നിന്ന് ഒരു മാസം മുമ്പ് രക്ഷപ്പെട്ടെത്തിയ ഭാര്യ ജിതിനയും. ചൊവ്വാഴ്ച് രാത്രി 12ഓടെയാണ് അഖിൽ വീട്ടിലെത്തിയത്. ഉറ്റവരുടെ ആഹ്ലാദം കണ്ണീരിലലിഞ്ഞ പാതിരാവ്...
''ഉടനൊന്നും വരാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു, ഉറക്കമില്ലാതായിട്ട് മാസങ്ങളായി...'' -അമ്മ ശുഭയുടെ കൈകൾ ചേർത്തുപിടിച്ച് അഖിൽ പറയുമ്പോൾ മുഖത്ത് സങ്കടക്കടൽ.
യു.എ.ഇ ചരക്കു കപ്പലായ റവാബിയിലെ കേഡറ്റാണ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ വീട്ടിൽ അഖിൽ രഘു (26). ജനുവരി 2ന് രാത്രി 11.45നാണ് അഖിലടക്കമുള്ള 11 ജീവനക്കാരെ ഹൂതി വിമതർ തടങ്കലിലാക്കിയത്. അബുദാബി - സുഖോത്ര ദ്വീപിലേക്ക് ചരക്കുമായി പോവുകയായിരുന്നു. ആദ്യ മൂന്ന് ട്രിപ്പുകൾ പ്രശ്‌നമില്ലായിരുന്നു. അവസാന ട്രിപ്പിനിടെയാണ് പതിന്നാല് ബോട്ടുകളിൽ ആയുധധാരികൾ കപ്പലിനെ വളഞ്ഞ് വെടിവച്ചത്. ആ നിമിഷങ്ങളിൽ സുഹൃത്തായ ശ്രീജിത്തിനെ കെട്ടിപ്പിടിച്ച് പ്രാർത്ഥിച്ചു. ജീവനക്കാരിൽ മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നു. എല്ലാവരെയും ചെറിയ ബോട്ടുകളിൽ ഹുദൈദ എന്ന സ്ഥലത്തെ ഹോട്ടലിൽ എത്തിച്ചു. ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് കണ്ടതോടെ വിമതർ അയഞ്ഞു. അവരുടെ ലക്ഷ്യം എമിറേറ്റ്സിന്റെ കപ്പൽ മാത്രമായിരുന്നു. ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകി. പത്ത് ദിവസത്തിലൊരിക്കൽ അഞ്ച് മിനിട്ട് വീട്ടിലേക്ക് വിളിക്കാൻ അനുവദിച്ചു. രണ്ടാഴ്ച ഹോട്ടലിൽ താമസം. രണ്ടാഴ്ച വിമതരെ കപ്പലിന്റെ പ്രവർത്തനം പഠിപ്പിച്ചു. ഹോട്ടൽ താമസത്തിനിടെ പരിസരത്ത് മൈൻ പൊട്ടി നിരവധി പേർ മരിച്ചുവീഴുന്നതിന് സാക്ഷിയായി. യുക്രെയിനിലെ യുദ്ധം ടി.വിയിലൂടെയാണ് അറിഞ്ഞത്.
ഭാര്യ ജിതിന കീവ് യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു. ജിതിന യുദ്ധത്തിന്റെ ഭീതിയിലും അഖിൽ ഭീകരരുടെ തടങ്കലിലും. മൂന്ന് ദിവസം പട്ടിണി കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് ഭാര്യയോട് സംസാരിക്കാൻ കഴിഞ്ഞത്. ജിതിന യു.എന്നിലേക്ക് നിരന്തരം മെയിലുകൾ അയച്ചു. അതോടെ ഭാര്യയുമായി സംസാരിക്കാൻ കൂടുതൽ സമയം ലഭിച്ചു. ജിതിന കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തിൽ ഒരു മാസം മുമ്പേ നാട്ടിൽ എത്തി.
റംസാൻ ആരംഭിച്ചതോടെയാണ് അഖിലിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. 22ന് രാത്രി പുറപ്പെടാനുള്ള അറിയിപ്പ് ലഭിച്ചു. യുദ്ധം മൂലം ഏഴ് വർഷമായി കൊമേഴ്സ്യൽ ഫ്ലൈറ്റുകൾ പുറപ്പെട്ടിട്ടില്ലാത്ത സന വിമാനത്താവളത്തിൽ അഖിലടക്കമുള്ളവർക്കായി ഒമാൻ സർക്കാർ പ്രത്യേക വിമാനമിറക്കി...ചൊവ്വാഴ്ച രാത്രി 12ഓടെ അഖിൽ വീട്ടിലെത്തിയത്.
അച്ഛൻ രഘു, അമ്മ ശുഭ, ജ്യേഷ്ഠൻ റവാബി കപ്പിലിലെ അസിസ്റ്റന്റ് എൻജിനിയർ രാഹുൽ, ഭാര്യ ശിഖ എന്നിവരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |