ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നേക്കും. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ സെക്കൻഡിൽ 100 ഘനമീറ്റർ വരെ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് ജില്ലാ കളക്ടർ ഷീബാ ജോർജ് അനുമതി നൽകിയത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കൂടിയാണിത്.
നിലവിൽ 2398.38 അടിയാണ് ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 94.58 ശതമാനമാണിത്. പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിലെ റൂൾലെവൽ 2400.03 അടിയാണ്. ഇന്നലെ രാവിലെ ജലനിരപ്പ് 2398.03 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 2399.03 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. വൃഷ്ടിപ്രദേശത്ത് ഇന്നലെ 142.2 മില്ലി മീറ്രർ മഴയാണ് ലഭിച്ചത്. 17.318 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചത്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് കെ.എസ്.ഇ.ബി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 139.20 അടിയാണ് ഏറ്റവും ഒടുവിലെ ജലനിരപ്പ്. നിലവിലെ റൂൾ ലെവലനുസരിച്ച് 20 വരെ 141 അടി ജലം തമിഴ്നാടിന് സംഭരിക്കാം. സെക്കൻഡിൽ 3967 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ സെക്കൻഡിൽ 467 ഘനയടി ജലം മാത്രമാണ് തമിഴ്നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. വൈഗ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 71 അടിയോട് അടുക്കുകയാണ്. അതിനാൽ അധികം ജലം ഇനി തമിഴ്നാടിന് കൊണ്ടുപോകാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |