തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തതോടെ നടപടിയിൽ അസ്വാഭാവികത ആരോപിച്ച് ഐ.എഫ്.എസ് അസോസിയേഷൻ മുഖ്യമന്ത്രിയെ കണ്ടു. വനം, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറിമാർ നേതൃത്വം നൽകിയ യോഗത്തിലുണ്ടായ തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതായും സസ്‌പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. ഐ.എഫ്.എസ് അസോസിയേഷൻ ഭാരവാഹിയും അഡിഷണൽ പി.സി.സി.എഫുമായ പി. പുകഴേന്തിയുടെ നേതൃത്വത്തിലാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടത്.
സർക്കാരിനെ ഇരുട്ടിലാക്കി ബെന്നിച്ചൻ തോമസ് യാതൊരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ജലവിഭവവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനം വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ പങ്കെടുത്തുനടന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ബേബി ഡാമിന് താഴെയുള്ള 15 മരം മുറിക്കാൻ ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായാണ് വിവരം. സെക്രട്ടറിമാർ പങ്കെടുത്തുകൂടുന്ന യോഗത്തിലെ തീരുമാനം മന്ത്രിമാർ അറിയാതെയാകാൻ സാദ്ധ്യതയില്ലെന്നാണ് ആരും സ്വാഭാവികമായും കരുതുക.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് സംരക്ഷിത മേഖലയിലെ മരം മുറിക്കാനുള്ള ഉത്തരവ് നൽകാനുള്ള നിയമപരമായ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമാണ്. ഇതിനാലാണ് ഉത്തരവ് നൽകേണ്ടിവന്നത്. എന്നാൽ ഉത്തരവ് വനം സെക്രട്ടറി മുഖേനയാണ് തമിഴ്നാടിന് കൈമാറിയത്. ഈ ഉത്തരവ് കൊണ്ടു മാത്രം മരത്തിന്റെ ചില്ലപോലും മുറിക്കാൻ കഴിയില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ മരം മുറിക്കാൻ സാധിക്കൂവെന്നും ഇവർ വാദിക്കുന്നു. മരം മുറിക്കാനുള പകുതി നടപടിപോലും ആകുന്നില്ല. അതിനാൽ സസ്‌പെൻഷൻ പിൻവലിച്ച് സർവീസിൽ പ്രവേശിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |