തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ അടുത്ത രണ്ടാഴ്ചകൾ നിർണായകമായതിനാൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മൈക്രോ കണ്ടെയ്ൻമെന്റ്, കർഫ്യൂ പോലെയുള്ള നിയന്ത്രണങ്ങൾ ആവശ്യമാണ്.കർഫ്യൂ സമാനമായ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ മേയ് രണ്ടിന് വോട്ടെണ്ണൽ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവയ്ക്കുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളുമുണ്ടായാൽ ആരോഗ്യരംഗം തകരുന്ന സാഹചര്യമുണ്ടാകും. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ദിനംപ്രതി ഒരുലക്ഷത്തിലധികമായി വർദ്ധിപ്പിക്കണം. ക്വാറന്റൈൻ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.വാക്സിൻ ലഭ്യത സർക്കാർ ഉറപ്പുവരുത്തണം. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ സ്വകാര്യമേഖലയിലടക്കം അനുവദിക്കണം. വൈറസുകളുടെ ജനിതകമാറ്റം സംബന്ധിച്ച പഠനങ്ങൾ അടിയന്തരമായി നടത്തണം.
എം.ബി.ബി.എസ്, ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവച്ച നടപടി പുനഃപരിശോധിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഏറെ ആവശ്യമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരീക്ഷകൾ നടത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി. സക്കറിയാസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഡോ.പി. ഗോപികുമാർ, വൈസ് പ്രസിഡന്റ് ഡോ.സുൽഫി നൂഹു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |