തിരുവനന്തപുരം:ദേശീയ തലത്തിൽ കൊവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് രൂക്ഷമായ വ്യാപനമാണെന്നും വ്യാപക അടച്ചിടലുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ആൾക്കൂട്ട നിയന്ത്രണത്തിൽ അലംഭാവം ഉണ്ടാകുന്നു.കൃത്യമായ രീതിയിൽ മാസ്‌ക് ധരിക്കുന്നതിലും മറ്റു കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണമെന്നും നിയന്ത്രണമാനദണ്ഡങ്ങൾ സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും വേണ്ട രീതിയിൽ നടപ്പാക്കിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊവിഡ് നിയന്ത്രണം സാദ്ധ്യമാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു
കൊവിഡും ഒമിക്രോണും രൂക്ഷമായ സാഹചര്യത്തിൽ ചില നിർദ്ദേശങ്ങളും ഐ.എം.എ മുന്നോട്ട് വച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ
ഒമിക്രോൺ വ്യാപനം അറിയുന്നതിനാവശ്യമായ ജീനോമിക് സീക്വൻസിങ്ങ് പരിശോധനകളും എസ് ജീൻ പഠനങ്ങളും നടത്താൻ ആവശ്യമായ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കണം.
ആശുപത്രി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിൽ കരുതൽ ശ്രദ്ധ ഉണ്ടാകണം.
ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിലവിലുള്ള എണ്ണം അപര്യാപ്തമാണ്. ഇതിന് മാറ്റം വരുത്തണം.
ഹോം ഐസൊലേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുതോടൊപ്പം രോഗാവസ്ഥ കൂടുന്നവരെ വേഗം തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം.
മുൻ തരംഗങ്ങൾ പ്രതിരോധിച്ചതിൽ വലിയ പങ്കു വഹിച്ച കൊവിഡ് ബ്രിഗേഡ്, സി.എഫ്.എൽ.ടി.സികൾ തുടങ്ങിയവ പ്രവർത്തന സജ്ജമാക്കണം.ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ രോഗാതുരരാകുമ്പോൾ പകരം ആളുകളെ നിയമിക്കാൻ വേണ്ട സംവിധാനങ്ങൾ ഉണ്ടാകണം.
മൂന്നാം ഡോസ് വാക്സിൻ നിർദ്ദേശിക്കപ്പെട്ട ആളുകൾക്ക് എത്രയും വേഗം അതു നൽകണം.
വലിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകണം.
തലസ്ഥാനത്ത് കൂടുതൽ ജാഗ്രതയും ശ്രദ്ധയും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |