കുന്നംകുളം(തൃശൂർ): ആരോഗ്യമേഖല കരുത്താർജ്ജിച്ചാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ചികിത്സയ്ക്കെത്തുമെന്നും അതിന് കൂട്ടായുള്ള പ്രവർത്തനം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗം ലോകോത്തരമാക്കാനാണ് ശ്രമിക്കുന്നത്. അതിന് ഉന്നത നിലവാരമുള്ള ആശുപത്രികൾ സംസ്ഥാനത്ത് സജ്ജമാക്കേണ്ടതുണ്ട്. സ്വകാര്യആശുപത്രികളുടെയും പിന്തുണ ആവശ്യമാണ്. വൻകിട ആശുപത്രികൾ പൊതു-സ്വകാര്യ മേഖലകളിൽ ഒരുക്കണം. പൊതുജനാരോഗ്യ സംവിധാനം സൗജന്യമായി ലഭ്യമാക്കുമ്പോൾ തന്നെ ഇൻഷ്വറൻസ് സൗകര്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അവയെ ശക്തിപ്പെടുത്തുകയാണ്. കാരുണ്യയും മെഡിസെപ്പുമെല്ലാം അതിനുതകും. കൊവിഡ് കാലത്ത് ഉൾപ്പെടെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞാണ് ഐ.എം.എയുടെ നിർദ്ദേശങ്ങൾ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി ഡോ.സുൽഫി നൂഹുവും സംസ്ഥാന സമിതിയും ചുമതലയേറ്റു. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. ശശി തരൂർ എം.പി, ഐ.എം.എ ഭാരവാഹികളായ ഡോ.ആർ.വി. അശോകൻ, ഡോ. ജോസഫ് മാണി, ഡോ. എ.മാർത്താണ്ഡപിള്ള, ഡോ. പി.ടി. സഖറിയാസ്, ഡോ. രാജലക്ഷ്മി, ഡോ. ദേവദാസ് കെ.വി, ഡോ. ജോസഫ് ബെനവൻ, കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. സി.എസ്. വിജയകൃഷ്ണൻ, ഡോ. ദിലീപ്, മറ്റ് സംഘടനകളുടെ ഭാരവാഹികളായ ഡോ. നിർമ്മൽ ഭാസ്‌കർ, ഡോ. ഡെന്നി ദേവസ്യ, ഡോ. ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |