ന്യൂഡൽഹി : ഇന്ത്യയ്‌ക്ക് ചുറ്റും കടലിൽ സ്ഥിരം സൈനികത്താവളങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കാനുള്ള സ്‌ട്രിംഗ് ഓഫ് പേൾസ് ( മുത്തുമാല ) തന്ത്രത്തിന്റെ ഭാഗമായാണ് അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നത്. അതിന് ബദലായി ചൈനയ്ക്ക് ചുറ്റിലും സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്ന ഡയമണ്ട് നെക്‌ലേസ് പദ്ധതിയുമായി ഇന്ത്യയും മുന്നോട്ടു പോകുന്നു.
ആഫ്രിക്കയിലെ ജിബൂട്ടി, പാകിസ്ഥാനിലെ ഗ്വാദർ, മാലദ്വീപ്, ശ്രീലങ്കയിലെ ഹംബൻ തോട്ട, ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാൻമറിലെ സിത്ത്‌വെ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയയിടങ്ങളിലെ തുറമുഖങ്ങളാണ് ചൈന സൈനികത്താവളമായി വരുതിയിലാക്കുന്നത്. ഇന്ത്യയുമായി സംഘർഷമുണ്ടായാൽ ഇവയെ നാവികത്താവളങ്ങളാക്കാം. ഈ രാജ്യങ്ങളെയെല്ലാം കടക്കെണിയിൽ കുടുക്കിയാണ് ചൈന തുറമുഖങ്ങൾ പിടിച്ചെടുക്കുന്നത്.ശ്രീലങ്കയും മ്യാൻമറുമാണ് ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പ്രധാന കവാടങ്ങൾ.
ആഗോള അടിസ്ഥാന വികസന ദൗത്യം എന്ന് ഓമനപ്പേരിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് 2013ൽ പ്രഖ്യാപിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (ബി. ആർ. ഐ) ആണ് മറ്റൊരു കെണി. ചൈനീസ് കറൻസിയായ റെൻമിൻബിയുടെ ആഗോളവത്ക്കരണം ലക്ഷ്യമിടുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതികൾക്ക് നൂറിലേറെ രാജ്യങ്ങളുമായാണ് ചൈന കരാർ ഒപ്പിട്ടിട്ടുള്ളത്. ഇത് ഈ രാജ്യങ്ങളെ ഭീമമായ കടത്തിലേക്കാണ് തള്ളിവിടുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ ഈ പദ്ധതിയിൽ 38,500 കോടി ഡോളറാണ് (30ലക്ഷം കോടി രൂപ)നൽകാനുള്ളത്. 42 രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനത്തിലേറെ ചൈനീസ് വായ്പയാണ്.
നൂറ് തുറമുഖങ്ങൾ ചൈനയുടെ വരുതിയിൽ
ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് തുറമുഖങ്ങളിൽ ഏഴെണ്ണം
63 രാജ്യങ്ങളിലെ നൂറിലേറെ തുറമുഖങ്ങൾ.
ശ്രീലങ്കയിലെ ഹംബൻതോട്ട ( 99 വർഷത്തെ പാട്ടം )
പാകിസ്ഥാനിലെ ഗ്വാദർ ( 40 വർഷത്തെ പാട്ടം )
ജിബൂട്ടി (35 കോടി ഡോളർ നിക്ഷേപം )
ഈജിപ്റ്റിൽ സൂയസ് കനാലിന് സമീപമുള്ള സൊഖ്‌ന തുറമുഖം
വായ്‌പയിൽ തകർന്ന് ശ്രീലങ്ക
ചൈനീസ് വായ്പയെടുത്ത ശ്രീലങ്കയും പാകിസ്ഥാനും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ശ്രീലങ്ക രാഷ്‌ട്രീയ പ്രതിസന്ധിയിലും ഭരണത്തകർച്ചയിലുമാണ്. മ്യാൻമറിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കാനുള്ള പാത ഒരുക്കി.
മാലദ്വീപിലും ചൈനീസ് വായ്പയുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലെ നിക്ഷേപങ്ങൾ ചൈനീസ് ബാങ്കുകളാണ് നടത്തുന്നത്. നിർമ്മാണക്കരാറുകളിൽ 93 ശതമാനവും ചൈനീസ് സ്ഥാപനങ്ങൾക്ക്. വായ്പ എടുക്കുന്ന രാജ്യങ്ങൾക്ക് പദ്ധതികളിൽ ഒരു പങ്കും ഇല്ല.
ആഫ്രിക്കയെ കുടുക്കുന്നു
ആഫ്രിക്കയിൽ 2022 വരെ ചൈന നിർമ്മിച്ചത് 6,000 കിലോമീറ്റർ റെയിൽ പാത 2000മുതൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ചൈനീസ് വായ്‌പ 16,000 കോടി ഡോളർ
ഇന്ത്യയുടെ ഡയമണ്ട് നെക്‌ലേസ്
സിംഗപ്പൂരിലെ ചാംഗി നേവൽ ബേസ്. ഇവിടെ നിന്ന് ദക്ഷിണ ചൈന കടലിലിലേക്ക് കടക്കാം.
ഇറാനിലെ ചബാഹർ തുറമുഖം. അഫ്ഗാനിസ്ഥാനിലേക്കും മദ്ധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കും കടക്കാം
സീഷെൽസിലെ അസംപ്ഷൻ ദ്വീപ്. ആഫ്രിക്കയ്‌ക്ക് സമീപം ചൈനയെ പ്രതിരോധിക്കാം
ഇൻഡോനേഷ്യയിലെ സബാങ് തുറമുഖം
ഒമാനിലെ ദുഖം തുറമുഖത്ത് ഇന്ത്യൻ സൈനിക താവളം. ജിബൂട്ടിക്കും ഗ്വാദറിനും മദ്ധ്യേ.
ശ്രീലങ്കയിലെ ട്രിങ്കോമാലി.
വിയറ്റ്നാം, ഫ്രാൻസ്, ജപ്പാൻ, ആസ്‌ട്രേലിയ, അമേരിക്ക എന്നിവരുമായി നാവിക ബന്ധം ശക്തമാക്കുന്നു
ചൈനയ്ക്ക് ചുറ്റുമുള്ള തുർക്ക്മേനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്ക്സ്ഥാൻ, മംഗോളിയ എന്നീ രാജ്യങ്ങളുമായി ശക്തമായ ബന്ധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |