തിരുവനന്തപുരം : കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കും. കിഫ്ബിയുടെ സഹായത്തോടെ സ്ഥലമേറ്റെടുത്ത് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കളമശ്ശേരിയിലെ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറാൻ വ്യവസായ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പാലക്കാട് 310 ഏക്കർ ഏറ്രെടുക്കാൻ 95 ശതമാനം ജോലികളും പൂർത്തിയായി. മറ്റിടങ്ങളിൽ സ്ഥലമേറ്റെടുക്കാൻ പബ്‌ളിക്ക് ഹിയറിംഗ് ആരംഭിച്ചെന്ന് കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതിനായി 346 കോടി രൂപ കിൻഫ്രയ്ക്ക് കൈമാറിയിരുന്നു.
എറണാകുളത്ത് ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹിക ആഘാതപഠനം പൂർത്തിയാക്കി. പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് ജൂലായ് 8, 9, 10 തീയതികളിൽ നടക്കുമെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കാത്ത സേവനമേഖലാ വ്യവസായങ്ങളാവും അയ്യമ്പുഴയിൽ.
വ്യവസായ ഇടനാഴിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോർട്ടലിന് കിൻഫ്ര രൂപം നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റെടുക്കുന്നത് 2220 ഏക്കർ
പാലക്കാട് ജില്ല- കണ്ണമ്പ്രയിൽ, പുതുശേരി സെൻട്രലിൽ 600,പുതുശേരി ഈസ്റ്റിൽ 558, ഒഴലപ്പതി 250 ഏക്കർ വീതം
എറണാകളം ജില്ല - അയ്യമ്പുഴ ഗിഫ്റ്ര് സിറ്രി -500 ഏക്കർ
പാലക്കാട് തുടങ്ങുന്ന ക്ലസ്റ്രറുകൾ
ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എൻജിനീയറിംഗ് , ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, ഖരമാലിന്യ റിസൈക്ലിംഗ്, ഇലക്ട്രോണിക്‌സ്, ഐ.ടി ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്.
പ്രതീക്ഷിക്കുന്ന തൊഴിലവസരം - 83,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |