തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് എല്ലാ തൊഴിലിടങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐ.സി.ടി) രൂപീകരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ, സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇത് നിർബന്ധമാണ്. കൺട്രോൾ ടീം അംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണ് ടീമിന്റെ പ്രധാന ഉത്തരവാദിത്വം. ഉയർന്ന അപകടസാദ്ധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. കൊവിഡ് ലക്ഷണങ്ങൾ കാണുന്നവരെ പരിശോധിക്കണം. ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തയ്യാറാക്കിയ ക്ലസ്റ്റർ മാനേജ്മെന്റ് പ്ലാനിലാണ് ഇതുസംബന്ധിച്ച നിർദ്ദേശമുള്ളത്.
വ്യാപനം കൂടിയാൽ
അഞ്ചുദിവസം അടച്ചിടണം
ഏഴ് ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ ഉൾപ്പെടെ രണ്ട് വ്യക്തികൾക്ക് രോഗം സ്ഥിരീകരിക്കുമ്പോഴാണ് ക്ലസ്റ്റർ രൂപപ്പെടുന്നത്. പത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗബാധയേറ്റിട്ടുള്ള അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ ആ തൊഴിലിടം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.
പോസിറ്രീവാകുന്ന ഗർഭിണികൾക്ക് ചികിത്സാസൗകര്യമൊരുക്കണം
@സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം
@എസ്.എ.ടിയിലേക്ക് അയക്കുന്നത് അടിയന്തര ഘട്ടത്തിൽ മാത്രം
തിരുവനന്തപുരം : ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളുൾപ്പെടെ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികൾക്ക് അതത് ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യമൊരുക്കി മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ മാർഗനിർദേശം. അടിയന്തര ചികിത്സ ആവശ്യമുള്ള ഗർഭിണികളെ മാത്രമേ എസ്.എ.ടി ആശുപത്രിയിലേക്ക് റെഫർ ചെയ്യാൻ പാടുള്ളു. കൊവിഡ് പോസിറ്റീവാകുന്ന ഗർഭിണികളുടെ പ്രസവം, സിസേറിയൻ അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ ജില്ലയിലെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലും സജ്ജമാക്കണം. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ
എല്ലാവർക്കും ബാധകം: മന്ത്രി വീണ
തിരുവനന്തപുരം: രാഷ്ട്രീയപ്പാർട്ടികളടക്കം എല്ലാവർക്കും കൊവിഡ് പ്രോട്ടോക്കോൾ ബാധകമാണെന്നും തെറ്റ് ആരു ചെയ്താലും തെറ്റാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്തടക്കം സി.പി.എം സമ്മേളനവേദികൾ കൊവിഡ് പകർച്ചയ്ക്ക് കാരണമായെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാത്രമാണ് പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതെന്ന് ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആശങ്ക വേണ്ട. ജില്ലകളിൽ ഏതുതരത്തിലുള്ള നിയന്ത്രണം വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം കളക്ടർമാർക്കാണ്. പ്രോട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ കളക്ടറുടെ അനുമതിയോടെ നടത്താം. കൂടിച്ചേരലുകൾ ഒഴിവാക്കുകണം. കാസർകോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിക്കേണ്ടിവന്നത് സി.പി.എം സമ്മേളനം കാരണമെല്ലേയെന്ന ചോദ്യത്തിന് അത് കളക്ടറോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ആദ്യഡോസ് വാക്സിനേഷന്
100 ശതമാനം: മന്ത്രി വീണ
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നല്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സമ്പൂർണ വാക്സിനേഷൻ 83 ശതമാനവുമായി (2,21,77,950). കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്കും 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്കും (9,25,722) നൽകി. എല്ലാ വിഭാഗങ്ങളിലുമായി നൽകിയത് 5 കോടിയിലധികം ഡോസ് വാക്സിൻ.
മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കായി സ്കൂളുകളിൽ ഏർപ്പെടുത്തിയ വാക്സിനേഷന്റെ മൂന്നാം ദിനത്തിൽ 35,431 പേർ വാക്സിൻ (63 ശതമാനം) എടുത്തു. ഇതോടെ വാക്സിൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം 9,59,962 ആയി.
സി.പി.എം ജനങ്ങളെ കൊലയ്ക്ക്
കൊടുക്കുന്നു:കെ.സുരേന്ദ്രൻ
കോഴിക്കോട്: സി.പി.എം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
പ്രഖ്യാപിച്ച നിയന്ത്രണം കാസർകോട് കളക്ടർക്ക് മൂന്നു മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സി.പി.എമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാരും ജില്ലാ ഭരണകൂടവും.
മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവെച്ചപ്പോൾ നാടിന്റെ രക്ഷയേക്കാൾ ഞങ്ങൾക്ക് വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സി.പി.എം പറയുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 40 ശതമാനം കടന്നിട്ടും സി.പി.എമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്.
വേലി തന്നെ വിളവ് തിന്നുമ്പോൾ ക്വാറന്റൈൻ എന്നത് കേരളത്തിൽ അപ്രസക്തമായിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടുന്നതിൽ മുമ്പത്തെ പോലെ സർക്കാർ സമ്പൂർണ പരാജയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |