ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി
കടലിലെ കന്നി പരീക്ഷണ യാത്ര
കൊച്ചി: ഇന്ത്യൻ നാവികസേന സ്വന്തമായി രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കടലിലെ കന്നി പരീക്ഷണയോട്ടം ആരംഭിച്ചു. കപ്പലിന്റെ പ്രവർത്തനം വിലയിരുത്താനാണ് പരീക്ഷണം. അപാകത കണ്ടാൽ പരിഹരിച്ചശേഷം ആയുധങ്ങൾ ഉൾപ്പെടെ ഘടിപ്പിക്കും.
നാവികസേനയുടെ ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാലയാണ് (സി.എസ്.എൽ) നിർമ്മിച്ചത്. 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമാണ്.
കപ്പലിന്റെ പ്രകടനം, ഹൾ, പ്രൊപ്പൽഷൻ, വൈദ്യുതോത്പാദനം, വിതരണം, ഉപകരണങ്ങൾ തുടങ്ങിയവ പരീക്ഷണ യാത്രയിൽ നിരീക്ഷിക്കും. നാവിക ഉദ്യോഗസ്ഥർ, നാവികർ, കപ്പൽശാലയിലെ ഉന്നതർ, എൻജിനീയർമാർ, പരിശോധനാ വിദഗ്ദ്ധർ, ഉപകരണങ്ങൾ നൽകിയ കമ്പനികളുടെ വിദഗ്ദ്ധർ തുടങ്ങി 1,700 പേരുമായാണ് സഞ്ചാരം. 80 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കും. ഏതാനും ദിവസം കപ്പൽ പുറംകടലിൽ തുടരും.
തുറമുഖത്ത് കപ്പലിന്റെ പരിശോധന 2020 നവംബർ 20 ന് നടത്തിയിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജൂൺ 21ന് കപ്പൽ സന്ദർശിച്ചിരുന്നു.
വിമാനവാഹിനി സ്വന്തമായി നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും ചേരും. കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം.
ഒഴുകുന്ന സൈനിക വ്യോമത്താവളം
കടലിൽ ഒഴുകുന്ന സൈനിക വിമാനത്താവളമാണ് വിമാനവാഹിനി കപ്പൽ. യുദ്ധ വിമാനങ്ങൾക്ക് ടേക്കോഫിനും ലാൻഡിംഗിനും പാർക്കിംഗിനും സൗകര്യമുള്ള ഡെക്ക്. 2022 ആഗസ്റ്റ് 15 ന് കപ്പൽ നേവിയുടെ ഭാഗമാകും. തുടർന്ന് മിഗ് 29 കെ സൂപ്പർ സോണിക് പോർ വിമാനങ്ങളും എം. എച്ച് 60 ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകളും, ഇന്ത്യയുടെ തദ്ദേശീയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളു കാമോവ് - 31 ഏർലി വാണിംഗ് ഹെലികോപ്റ്ററുകളും വിക്രാന്തിന്റെ ഡെക്കിൽ നിന്ന് പരീക്ഷണ പറക്കലുകൾ നടത്തും. അവയെല്ലാം വിജയിച്ച ശേഷം 2023 മദ്ധ്യത്തോടെ കപ്പൽ പൂർണമായും പ്രവർത്തനം തുടങ്ങും. അതോടെ ഐ. എൻ. എസ്. വിക്രമാദിത്യയ്‌ക്കൊപ്പം കടലിൽ ഇന്ത്യയുടെ സൈനിക കരുത്താവും വിക്രാന്ത്.
ആദ്യ വിക്രാന്ത് പൊളിച്ചു
1957ൽ ബ്രിട്ടനിൽ നിന്ന് വാങ്ങിയതാണ് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ. ഐ. എൻ. എസ് വിക്രാന്ത് എന്നായിരുന്നു പേര്. 1997 ൽ ഡീ കമ്മിഷൻ ചെയ്തു. 2014 ൽ പൊളിച്ചു. അതിന്റെ പേരാണ് പുതിയ വിമാനവാഹിനിക്കും.
പുതിയ വിക്രാന്ത് വിശേഷങ്ങൾ
മേൽത്തട്ട് വിസ്തൃതി: 2.5 ഏക്കർ (1,10,000 ചതുരശ്രയടി )
ഭാരം - 40,000 ടൺ
നീളം : 262 മീറ്റർ
വീതി : 62 മീറ്റർ
ഉയരം : 59 മീറ്റർ
ഡെക്കുകൾ : 14
കമ്പാർട്ടുമെന്റുകൾ: 2,300
നാവിക ജീവനക്കാർ : 1,700
വേഗം : 18 മൈൽ
ദൂരശേഷി : 7,500 മൈൽ
വനിതാ ഓഫീസർമാർക്ക് പ്രത്യേക ക്യാബിൻ
വാഹകശേഷി : ഹെലികോപ്ടർ, യുദ്ധവിമാനങ്ങൾ
ചെലവ് : 20,000 കോടി രൂപ
നിർമ്മാണം : കൊച്ചി കപ്പൽശാല
നിർമ്മാണ ഓർഡർ : 2004
സ്റ്റീൽ കട്ടിംഗ് : 2005 ഏപ്രിൽ
കീലിടൽ : 2009 ഫെബ്രുവരി
ആദ്യഘട്ടം പണി : 2013
കായലിൽ ഇറക്കിയത് : 2020
രാജ്യത്തിന് സമർപ്പിക്കൽ : 2022
നിർമ്മാണത്തിൽ
കപ്പൽശാല ജീവനക്കാർ : 2,000
അനുബന്ധ തൊഴിൽ : 12,000
പങ്കാളികളായ സ്ഥാപനങ്ങൾ : 550
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |