SignIn
Kerala Kaumudi Online
Thursday, 28 March 2024 9.53 PM IST

കന്നി പരീക്ഷണത്തിൽ ചരിത്രംകുറിച്ച് വിമാനവാഹിനി വിക്രാന്ത്

ins-vikrant

കൊച്ചി: കടലിലെ ആദ്യത്തെ പരീക്ഷണയോട്ടത്തിൽ തന്നെ മുഴുവൻ സാങ്കേതിക സംവിധാനങ്ങളും വിജയകരമായി പ്രവർത്തിപ്പിക്കുകയെന്ന ചരിത്രനേട്ടം കുറിച്ച് വിമാനവാഹിനിക്കപ്പൽ വിക്രാന്ത്.

വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തരമായി രൂപകല്പന ചെയ്ത് വിമാനവാഹിനി നിർമ്മിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ദക്ഷിണനാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗളയും കപ്പൽശാലാ മുൻ ഡയറക്ടറും ചെയർമാന്റെ ഉപദേഷ്ടാവുമായ സുരേഷ്ബാബുവും പറഞ്ഞു. കപ്പൽ സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

അഞ്ചുദിവസംനീണ്ട കടലിലെ ആദ്യത്തെ പരീക്ഷണയോട്ടം സമ്പൂർണ വിജയമാണെന്ന് എ.കെ. ചൗള പറഞ്ഞു. നിർമാണത്തിനുള്ള 76 ശതമാനം വസ്തുക്കളും ഇന്ത്യൻ നിർമിതമാണ്. വിമാനവാഹിനി നിർമാണത്തിൽ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചു. ന്യൂഡൽഹിയിലെ നാവിക ആസ്ഥാനം, ദക്ഷിണ നാവികത്താവളം, കൊച്ചി കപ്പൽശാല എന്നിവയുടെ കൂട്ടായ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധക്കപ്പൽ നിർമാണത്തിലെ നാഴികക്കല്ലാണ് വിക്രാന്തെന്ന് സുരേഷ്ബാബു പറഞ്ഞു. രണ്ടോമൂന്നോ കടൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് മുമ്പ് കപ്പലുകളുടെ മുഴുവൻ സംവിധാനങ്ങളും വിജയിച്ചിരുന്നത്.

 റഷ്യ തന്നില്ല, ഉരുക്ക് സ്വന്തം

വിമാനവാഹിനിക്ക് ആവശ്യമായ പ്രത്യേകയിനം ഉരുക്ക് റഷ്യയിൽനിന്ന് വാങ്ങാനായിരുന്നു തീരുമാനം. ഉരുക്ക് നൽകുന്നതിൽനിന്ന് റഷ്യ പിന്മാറി. തുടർന്ന് മഹാരാഷ്ട്രയിലെ നേവൽ മെറ്റീരിയൽ റിസർച്ച് ലബോറട്ടറീസ് ശക്തിയേറിയ ഉരുക്ക് നിർമാണ സാങ്കേതികവിദ്യ വികസിപ്പിച്ചു. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയാണ് സാങ്കേതികവിദ്യ പ്രകാരം ഉരുക്ക് നിർമിച്ചത്. 24,000ടൺ ഉരുക്ക് കപ്പലിന്റെ ചട്ടക്കൂടിന് ഉപയോഗിച്ചു. മൂന്ന് ഈഫൽ ഗോപുരം നിർമിക്കാൻ കഴിയുന്ന ഉരുക്കാണിതെന്ന് നേവൽ ആർക്കിടെക്ട് കമാൻഡർ മനോജ്കുമാർ പറഞ്ഞു.

നാവികസേനയുടെ പ്രാഥമിക രൂപരേഖ പ്രകാരം അന്തിമരൂപകൽപ്പനയും നിർമാണവും ഒരേസമയം നടത്തുന്ന രീതിയാണ് വിക്രാന്തിന് സ്വീകരിച്ചത്. ഇതുമൂലം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ കഴിഞ്ഞു.

 2600 കിലോമീറ്റർ കേബിൾ

വിക്രാന്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൊച്ചി നഗരത്തിന്റെ പകുതി ആവശ്യം നിറവേറ്റാനാകും. ടൗൺഷിപ്പ് പോലെയാണ് 12 നിലകളുള്ള വിക്രാന്ത്. ഡീസൽ ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി വിതരണത്തിന് ഉപയോഗിച്ച കേബിളിന്റെ ആകെ നീളം 2600 കിലോമീറ്ററാണ്. കൊച്ചിയിൽനിന്ന് ന്യൂഡൽഹിയിലെത്തുന്ന ദൂരം. ഭാരത് ഹെവി ഇലക്ട്രിക്കൽസാണ് വൈദ്യുത സാമഗ്രികൾ നൽകിയതെന്ന് ഇലക്ട്രിക്കൽ സീനിയർ ഓവർസീയർ കമാൻഡർ ശ്രീജിത്ത് പിള്ള പറഞ്ഞു.

 പറക്കാൻ റഷ്യൻ സഹായം

മേൽത്തട്ടിലാണ് വിമാനങ്ങൾ ഇറങ്ങുന്നതും പറക്കുന്നതും. ഇതിനാവശ്യമായ ആശയവിനിമയസംവിധാനങ്ങൾ റഷ്യൻ സങ്കേതികവിദ്യ പ്രകാരമാണ് സ്ഥാപിച്ചത്. കടൽയാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങളും റഷ്യയിൽ നിന്നിറക്കുമതി ചെയ്തതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIKRANTH HISTORY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.