ആശ്രിത വിവരങ്ങൾ ചേർക്കാൻ അവസാന അവസരം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിക്ക് അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകും. കോടതി വിധിക്ക് വിധേയമായി ജനുവരി മുതൽ നടപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണം. ഡിസംബർ 20നകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് ധനവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ജീവനക്കാരും പെൻഷൻകാരും ആശ്രിതരുടേതടക്കം നൽകിയ വിവരങ്ങൾ www.medisep.kerala.gov.in ൽ പരിശോധിക്കാം. വിവരങ്ങൾ പൂർണമല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ ജീവനക്കാർ അത് ഡി.ഡി.ഒ/ നോഡൽ ഓഫീസർ വഴി നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷിച്ച് സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. പെൻഷൻകാർ തിരുത്തൽ അപേക്ഷ നൽകേണ്ടത് ട്രഷറി ഓഫീസർക്കാണ്. ഇനിയും അപേക്ഷിക്കാത്ത പെൻഷൻകാർ ഡിസംബർ 15ന് മുമ്പ് അപേക്ഷിക്കണം. ഒരു വ്യക്തിക്ക് ഒന്നിലധികം ജീവനക്കാരുടെയോ പെൻഷൻകാരുടെയോ ആശ്രിതരാകാനാവില്ല. ആശ്രിത വിവരങ്ങൾ പുതുക്കാൻ ഇനിയൊരു അവസരം ഉണ്ടാവില്ല. നിയമനാംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് പദ്ധതിയിലുൾപ്പെടുത്തും.
നേരത്തെ റിലയൻസിനെയാണ് പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തിരുന്നത്. വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് റിലയൻസിനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിച്ചു. ഇത് ചോദ്യം ചെയ്ത് റിലയൻസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ടെൻഡർ കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് പദ്ധതി നടത്തിപ്പുകാർ.
പദ്ധതി ഇങ്ങനെ
വാർഷിക പ്രീമിയം: 6000 രൂപ
മാസത്തവണ: 500 രൂപ
പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് തുകയായ 500 രൂപ മെഡിസെപ്പിലേക്ക് മാറ്റും
ഒരു വർഷം കവറേജ്: 3 ലക്ഷം രൂപ
ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യം
ക്ളെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം അടുത്ത വർഷത്തേക്ക് കാരി ഫോർവേഡ് ചെയ്യാം
പട്ടികയിൽ 1920 രോഗങ്ങൾ
ഇൻഷ്വറൻസ് ഇവർക്ക്
ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെ അവരുടെ ആശ്രിതർ, കുടുംബ പെൻഷൻകാർ, പങ്കാളി, 25 വയസാകാത്ത മക്കൾ, മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന ഏത് പ്രായക്കാരുമായ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |