കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് വ്യക്തമാക്കി അന്വേഷണ സംഘം തുടരന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ചു. കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാൻ വച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഇക്കാര്യങ്ങൾ ജനുവരി 25നു പരിഗണിക്കാൻ മാറ്റി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അന്വേഷണ സംഘവും കോടതിയിൽ അപേക്ഷ നൽകിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയും കേസിലെ നിർണായക തെളിവുകളായ ഓഡിയോ ക്ളിപ്പുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവയുടെ പകർപ്പ് ലഭ്യമാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. നൽകാനാവില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഹാജരായി. കേസിൽ അഞ്ചാം പ്രതി വടിവാൾ സലിം ഹാജരായി. ജയിലിൽ കഴിയുന്ന പ്രതികളെ കൊവിഡ് സാഹചര്യത്തിൽ ഹാജരാക്കിയില്ല.
അഡിഷണൽ സാക്ഷികളുടെ
വിസ്താരം 22നും 25നും
അഡിഷണൽ സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കുന്ന നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ ജനുവരി 22നും ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തിയെ ജനുവരി 25നും വിസ്തരിക്കാൻ കോടതി നിർദ്ദേശിച്ചു. പ്രതികളുടെ ഫോൺവിളികളുടെ ഒറിജിനൽ രേഖ വിളിച്ചുവരുത്താനും നിർദ്ദേശിച്ചു. പ്രോസിക്യൂഷന്റെ ഈ ആവശ്യങ്ങൾ ഹൈക്കോടതി അനുവദിച്ചതിനെത്തുടർന്നാണ് വിചാരണക്കോടതി സമൻസ് ഉത്തരവായത്. സാക്ഷികൾ തമിഴ്‌നാട്ടിലാണ് താമസമെന്നതിനാൽ ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും പത്തു ദിവസത്തിനകം സാക്ഷിവിസ്താരം പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വിചാരണക്കോടതി ആവശ്യം നിരസിച്ചു. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു നീട്ടിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം 25നു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |