തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ നിർണായകമാവുക ഇൻഡിഗോ കമ്പനി പൈലറ്റിന്റെയും ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുത്ത് നടത്തുന്ന അന്വേഷണമാവും. വിമാനത്തിലെ സംഭവങ്ങൾ പൈലറ്റ് റിപ്പോർട്ട് ചെയ്തില്ല. ഇൻഡിഗോയുടെ തിരുവനന്തപുരത്തെ ഗ്രൗണ്ട് മാനേജർ ഇക്കാര്യമറിയിച്ച് പൊലീസിന് കത്ത് നൽകിയിരുന്നു.
പൈലറ്റും വിമാനക്കമ്പനിയും നൽകുന്ന റിപ്പോർട്ടുകളായിരിക്കും ഡി.ജി.സി.എയും മറ്റ് അന്വേഷണ ഏജൻസികളും പരിഗണിക്കുക. മുഖ്യമന്ത്രിക്ക്നേരെ വധശ്രമം നടത്തിയെന്ന കേസിലും ഈ റിപ്പോർട്ട് നിർണായകമാവും. പൈലറ്റിന്റെയും ജീവനക്കാരുടെയും മൊഴിയെടുത്ത് പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡി. ജി. സി. എക്ക് നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമാവും അന്തിമറിപ്പോർട്ട് നൽകുക. വിമാനത്തിൽ പൈലറ്റും സഹപൈലറ്റും രണ്ട് കാബിൻ ക്രൂവും ഉൾപ്പെടെ 40 പേർ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം മൊഴിയെടുക്കും.
ഇന്ത്യൻ എയർക്രാഫ്‌റ്റ് റൂൾസിലെ പൊതുസുരക്ഷാ വ്യവസ്ഥ 29 പ്രകാരം യാത്രക്കാർ പൈലറ്റിന്റെയോ ജീവനക്കാരുടെയോ ജോലി തടസപ്പെടുത്താനോ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ പെരുമാറാനോ പാടില്ല. രണ്ടുവർഷം വരെ തടവോ പത്തു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഇത്തരം സംഭവങ്ങൾ വിമാനക്കമ്പനി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് റിപ്പോർട്ട് ചെയ്തിരിക്കണം. കമ്പനി റിപ്പോർട്ട് ചെയ്തില്ലെങ്കിലും കുറ്റമാണ്. ആറുമാസം വരെ തടവിനോ രണ്ടു ലക്ഷം രൂപ പിഴയ്ക്കോ കമ്പനി അധികൃതരെ ശിക്ഷിക്കാം. ആഭ്യന്തര അന്വേഷണം കഴിഞ്ഞാലുടൻ വിമാനത്തിൽ നടന്നതെന്താണെന്ന് ഇൻഡിഗോ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. അതിൽ പ്രതിഷേധക്കാരെ മർദ്ദിച്ചവരുടെ വിവരങ്ങളും ഉൾപ്പെടുത്തേണ്ടി വരും.
പ്രതിഷേധക്കാർ മദ്യപിച്ചിരുന്നെന്നും മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നുമാണ് ഇ.പി.ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി വിമാനത്തിലിരിക്കെ പ്രതിഷേധക്കാർ പാഞ്ഞടുത്തെന്നും അദ്ദേഹത്തെ വധിക്കുകയായിരുന്നു ശ്രമമെന്നും പിന്നെ മാറ്റിപ്പറഞ്ഞു. പ്രതിഷേധക്കാർ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ, ഇൻഡിഗോയിലെ യാത്ര സുരക്ഷിതമല്ലെന്നും മുഖ്യമന്ത്രിക്കെതിരെ വധശ്രമമുണ്ടായെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |