കാസർകോട്: റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ബി.എം. ബാഷയുടെ ഉള്ളാളിലെ വീട്ടിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. മുൻ കോൺഗ്രസ് എം.എൽ.എ ഇദ്ദീനബ്ബയുടെ മകനാണ് ഇദ്ദേഹം.സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം.
12 മണിക്കൂറിലേറെ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെ രാത്രിയാണ് ഒരാളെ എൻ.ഐ. എ സംഘം കസ്റ്റഡിയിൽ എടുത്തത്. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘം ബുധനാഴ്ച പുലർച്ചെ റെയ്ഡിനെത്തിയത്. 2006 ൽ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്ന് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഐസിസിൽ ചേരാൻ പോയവരുടെ ബന്ധുവാണ് കസ്റ്റഡിയിൽ ആയിട്ടുള്ളത്.
മുൻ എം .എൽ .എ യുടെ മകൻ ബാഷയുടെ മകളെ 10 വർഷം മുമ്പ് കാണാതായിരുന്നു. യുവതി ഐസിസിൽ ചേർന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ തുമ്പ് തേടിയാണ് എൻ.ഐ.എ സംഘം ഉള്ളാളിൽ എത്തിയതെന്നാണ് വിവരം. ഉള്ളാൾ സ്വദേശിയുടെ രണ്ട് ആൺമക്കൾ വിദേശത്താണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഐസിസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്നും ജമ്മു കശ്മീരിലെ ഒരു ഭീകര സംഘടനയിലെ യുവാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായും എൻ.ഐ. എയ്ക്ക് സൂചന ലഭിച്ചിരുന്നു. നാല് കാറുകളിലായി എത്തിയ 25 അംഗ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. വീടിന് പുറത്ത് എൻ.ഐ.എ സംഘത്തിന് കർണാടക പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |