തിരുവനന്തപുരം: സാങ്കേതിക വിദ്യ ഐ.എസ്.ആർ.ഒ നൽകും. റോക്കറ്റ് പൂർണമായും സ്വകാര്യ കമ്പനികളുണ്ടാക്കും. അവ സുരക്ഷാപരിശോധന നടത്തി ഐ.എസ്.ആർ.ഒ വാങ്ങും.
ഇതുവരെ റോക്കറ്റിന്റെ ഭാഗങ്ങൾ മാത്രമാണ് സ്വകാര്യമേഖലയിൽ നിർമ്മിച്ചിരുന്നത്. അത് വാങ്ങി വി.എസ്.എസ്.സിയിൽ അസംബിൾ ചെയ്ത് റോക്കറ്റാക്കി സുരക്ഷാപരിശോധനകൾ നടത്തി ഉപയോഗിക്കുകയായിരുന്നു.
എൽ.വി.എം 3 റോക്കറ്റ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകഴിഞ്ഞു. 14വർഷത്തെ കരാറാണ്. ആദ്യ രണ്ടു വർഷം സാങ്കേതിക വിദ്യ കൈമാറ്റവും നിർമ്മാണ പരിശീലനവും. തുടർന്നുള്ള 12വർഷം കമ്പനിക്ക് റോക്കറ്റുകൾ നിർമ്മിക്കാം.
ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ലോഞ്ച് വെഹിക്കിൾ മാർക്ക് 3. ചന്ദ്രയാൻ 2, ചന്ദ്രയാൻ 3 ദൗത്യങ്ങൾക്ക് ഉപയോഗിച്ച ഈ റോക്കറ്റിന് ഭൂസ്ഥിര ഭ്രമണ പഥത്തിൽ 4000 കിലോ പേലോഡും ലോ എർത്ത് ഭ്രമണ പഥത്തിൽ 8000 കിലോ പേലോഡ് വിക്ഷേപിക്കാൻ ശേഷിയുണ്ട്.നേരത്തെ ഇസ്രോയുടെ എസ്.എസ്.എൽ.വി, പി.എസ്.എൽ.വി റോക്കറ്റുകളുടെ നിർമ്മാണം സ്വകാര്യകമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി റോക്കറ്റ് ഓഗസ്റ്റിൽ വിക്ഷേപിച്ചേക്കും.
വരുന്നത് ന്യൂ ജൻ
നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) ആണ് ഐ.എസ്.ആർ.ഒ ഇനി നിർമ്മിക്കുക. ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും ലക്ഷ്യമിട്ടാണിത്.
വിദേശ റോക്കറ്റുകൾ
നിലവിൽ സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് മാത്രമാണ് ഭാരമേറിയ വാണിജ്യ വിക്ഷേപണങ്ങൾ നടത്തുന്നത്. ചൈനീസ് റോക്കറ്റുകളും റഷ്യൻ സോയൂസ് റോക്കറ്റുകളും അവരുടെ ആവശ്യങ്ങൾക്ക് മാത്രമാണ്. യൂറോപ്പിലെ അരിയാൻ ഗ്രൂപ്പിന്റെ പുതിയ അരിയാൻ 6 റോക്കറ്റ് പരീക്ഷണഘട്ടത്തിലാണ്. ജപ്പാന്റെ എച്ച് 3 റോക്കറ്റ് പരീക്ഷണം പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |