കൊല്ലം: ഓണപ്പാച്ചിലിനിടയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി ഐ.എസ്.ആർ.ഒയുടെ കൂറ്റൻ കാർഗോനീക്കം. വാഹനങ്ങൾ പലവഴികളിലൂടെ തിരിച്ചുവിട്ടിട്ടും കുരുക്ക് അഴിയാതായതോടെ ഐ.എസ്.ആർ.ഒയുടെ കാർഗോ വഹിച്ചുകൊണ്ടുള്ള ഹൈഡ്രോളിക് ആക്സിലിന്റെ സഞ്ചാരം താത്കാലികമായി നിറുത്തിവച്ചു. ഓണത്തിരക്ക് കഴിഞ്ഞ് ഈമാസം 24ന് യാത്ര പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ദേശീയപാതയിൽ മീറ്ററുകൾ ഇടവിട്ട് റോഡിന് കുറുകേ വൈദ്യുതി ലൈനുകളാണ്. ഇത് അഴിച്ചുമാറ്റിയാലേ കാർഗോ ഉൾപ്പടെ 7.52 മീറ്റർ ഉയരമുള്ള വാഹനത്തിന് കടന്നുപോകാനാകൂ. രാത്രിയിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കാൻ തയ്യാറാകാത്തതിനാൽ പകൽ സമയത്ത് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ബുധനാഴ്ച രാവിലെ 6നാണ് കാർഗോ കൊല്ലം പോർട്ടിൽ നിന്ന് സഞ്ചാരം ആരംഭിച്ചത്. ആദ്യദിവസം ഏഴ് കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് യാത്ര പുനരാരംഭിച്ചതോടെ ദേശീയപാതയ്ക്ക് പുറമേ ഇടറോഡുകളിലും കുരുക്ക് രൂക്ഷമായി. പലയിടങ്ങളിലും കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. അത്യാസന്ന നിലയിലുള്ളവരുമായി എത്തിയ ആംബുലൻസുകളും കുരുക്കിൽപ്പെട്ടു. ഇതോടെ ഉച്ചയ്ക്ക് ഒരുമണിക്ക് ഇത്തിക്കര പാലം കടന്ന ശേഷം സഞ്ചാരം നിറുത്തിവയ്ക്കുകയായിരുന്നു.
ഐ.എസ്.ആർ.ഒ വിൻഡ് ടണൽ പ്രോജക്ടിന് ആവശ്യമായ സിൽറ്റേഷൻ ചേംബറുകൾ അടങ്ങിയതാണ് കാർഗോ. ഒന്നിന് 128 ടണ്ണും രണ്ടാമത്തേതിന് 57 ടൺ ഭാരവുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |