തിരുവനന്തപുരം: ബഹിരാകാശത്തേക്ക് ഇന്ത്യക്കാരുമായി പോകാനുള്ള ഗഗൻയാൻ പേടകം വിക്ഷേപിക്കാൻ കരുത്തുകൂട്ടി ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ്. ഇതിനായി നിലവിലെ എൻജിനുകൾ പരിഷ്‌കരിച്ച് വികസിപ്പിച്ച സി.ഇ.20 എന്ന കരുത്തേറിയ ക്രയോജനിക് എൻജിൻ ഇന്നലെ വിജയകരമായി പരീക്ഷിച്ചു.
ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ പത്ത് ടണ്ണും ഭൂസ്ഥിര ഭ്രമണപഥത്തിൽ നാല് ടണ്ണും ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ ശേഷിയുള്ളതാണ് ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ് ( എൽ.വി.എം - ത്രീ ). മനുഷ്യരുമായി കുതിക്കേണ്ട ഗഗൻയാൻ പേടകത്തിന് 8.2 ടൺ ഭാരമുണ്ട്. അതിനാൽ കൂടുതൽ ശക്തിയുള്ള റോക്കറ്റ് വേണം.
ഗഗൻയാനിന് ഉപയോഗിക്കുന്ന ക്രയോജനിക് എൻജിൻ ഘടിപ്പിച്ച പരിഷ്ക്കരിച്ച സി.ഇ. 20 ഇ.11 എം.കെ. 3 റോക്കറ്റ് അധിക പ്രൊപ്പലന്റിന്റെ സഹായത്തോടെയാണ് അധികഭാരം വഹിച്ച് കുതിക്കുന്നത്. കുതിക്കാൻ സഹായിക്കുന്ന ത്രസ്റ്റ് കൺട്രോൾ വാൽവിൽ (ടി.സി.വി) അടക്കം മാറ്റങ്ങൾ വരുത്തിയിരുന്നു.
ക്രയോജനിക് ഇന്ധനമായ ദ്രവ ഓക്സിജനും ( എൽ.ഒ.എക്സ് ) ദ്രവ ഹൈഡ്രജനും ( എൽ.എച്ച് 2 ) ഉപയോഗിക്കുന്ന ടർബൈന്റെ കവചം ത്രീ ഡി പ്രിന്റിംഗ് സങ്കേതം ഉപയോഗിച്ചാണ് നിർമ്മിച്ചത്. അത് ആദ്യമായി സി.ഇ 20 ക്രയോജനിക് എൻജിനിൽ ഉപയോഗിച്ചു. ആദ്യത്തെ 40 സെക്കൻഡിൽ എൻജിൻ 20 ടൺ ഉയർത്താനുള്ള തള്ളൽ ശേഷി കൈവരിച്ചു. തുടർന്ന് ശേഷി 21.8 ടൺ ആയി വർദ്ധിപ്പിച്ചു. അതും പൂർണ്ണ വിജയമായിരുന്നു.
മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ.യുടെ പ്രൊപ്പൽഷൻ റിസർച്ച് കോംപ്ളക്സിലായിരുന്നു പരീക്ഷണം. 70സെക്കൻഡ് പ്രഷർ ചേംബർ ടെസ്റ്റാാണ് നടത്തിയത്. ഒക്ടോബർ 28ന് 30സെക്കൻഡ് ടെസ്റ്റ് നടത്തിയതും പൂർണ്ണവിജയമായിരുന്നു. വാഹകശേഷിയിൽ 450കിലോഗ്രാമിന്റെ വർദ്ധനയും ഉറപ്പാക്കി.ഇത്രയും ശേഷികൂട്ടിയത് ഗഗൻയാൻ പേടകത്തെ അനായാസം ഉയർത്താനാണ്.
2024ലാണ് മൂന്ന് സഞ്ചാരികളുമായി ഇന്ത്യൻ പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. പതിനായിരം കോടി രൂപയാണ് ചെലവ്.
പരീക്ഷണം വിജയിച്ചതോടെ ഫെബ്രുവരിയിൽ ചന്ദ്രയാൻ 3 വിക്ഷേപണത്തിനും അടുത്തമാസം വൺവെബിന്റെ 36 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനും എൽ.വി.എം.ത്രീ ഉപയോഗിക്കും. ഒക്ടോബർ 22ന് ആറുടൺ ഭാരമുള്ള വൺവെബിന്റെ 36ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിച്ച് എൽ.വി.എം. ത്രീ കരുത്ത് തെളിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |