പോഷക സംഘടനകളിൽ 20 % സ്ത്രീകൾ
ഹരിതയെ പരിമിതപ്പെടുത്തും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ,സംഘടനയിലെ ദൗർബല്യങ്ങളും ആവർത്തിക്കാതിരിക്കാൻ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി മുതൽ ശാഖാതലം വരെ ഉടച്ചുവാർക്കും. ജംബോ കമ്മിറ്റികൾ ഇനിയുണ്ടാവില്ല. ലീഗ് സംസ്ഥാന ഭാരവാഹികളുടെ എണ്ണം 27ൽ നിന്ന് പതിമൂന്നായും ,യൂത്ത് ലീഗിന്റേത് 17ൽ നിന്ന് 11ഉം എം.എസ്.എഫിന്റേത് 18ൽ നിന്ന്
11ഉം ആയും കുറയ്ക്കും.
ശനിയാഴ്ച മഞ്ചേരിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പത്തംഗ ഉപസമിതി നിർദ്ദേശിച്ച പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് തവണ മാറ്റിവച്ച യോഗമാണിത്.
പോഷക സംഘടനകളിൽ വനിതകൾക്ക് 20 ശതമാനം പ്രാതിനിധ്യമേകും. നിലവിലെ കമ്മിറ്റികളുടെ കാലാവധി കഴിഞ്ഞാൽ ഹരിതയ്ക്ക് സംസ്ഥാന, ജില്ലാ കമ്മിറ്റികളുണ്ടാകില്ല. കോളേജുകളിൽ ഹരിതയെ പരിമിതപ്പെടുത്തും. പകരം യൂത്ത് ലീഗിലും എം.എസ്.എഫിലും വനിതകൾക്ക് ഭാരവാഹിത്വം നൽകും. പോഷക സംഘടനകളിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവി ഒരാൾക്ക് രണ്ട് തവണയാക്കി ചുരുക്കും.
ഇനി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റാവും നയരൂപീകരണമടക്കമുള്ളവയിൽ തീരുമാനമെടുക്കുക. സി.പി.എമ്മിന്റെ അവയ് ലബിൾ പോളിറ്റ് ബ്യൂറോ പോലെ, നിർണ്ണായക ഘട്ടത്തിൽ സെക്രട്ടേറിയറ്റിലെ ലഭ്യമായ അംഗങ്ങൾ യോഗം ചേരും. സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നതിന് നേതാക്കൾക്കും പ്രവർത്തകർക്കും കർശന മാർഗരേഖ വരും. പ്രത്യേകം ചുമതലപ്പെടുത്തുന്നവർ മാത്രമാവും പാർട്ടി നിലപാടുകൾ പറയുക. അണികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. ശാഖാതലത്തിൽ ചർച്ചകളും പഠന കേന്ദ്രങ്ങളും സോഷ്യൽ മീഡിയാ ടീമും രൂപീകരിക്കും. ലീഗ് ഓഫീസുകൾ സേവന കേന്ദ്രങ്ങളാക്കും. തെക്കൻ ജില്ലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന രേഖയും അംഗീകരിച്ചു.
പരാജയം
പഠിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനേറ്റത് കനത്ത തോൽവിയാണെന്ന് വിലയിരുത്തിയ യോഗം, പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ച് പരാജയ കാര്യങ്ങൾ പഠിക്കാനും തിരുത്താനും തീരുമാനിച്ചു. ഇതുവഴി ലീഗിന് തിരിച്ചുവരാനാവും. എന്നാൽ ,നിലവിലെ അവസ്ഥയിൽ യു.ഡി.എഫ് തിരിച്ചുവരാനാവുയെന്ന ആശങ്കയും യോഗത്തിലുയർന്നു. കോൺഗ്രസിലെ പരസ്യപോരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ യോഗം ,നിലവിലെ അവസ്ഥ നീണ്ടാൽ കാഴ്ച്ചക്കാരായി നിൽക്കേണ്ടെന്ന അഭിപ്രായവുമുയർത്തി.
ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസ് ലാഘവത്തോടെ പ്രതികരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദങ്ങളിൽ വ്യക്തമായ നിലപാട് പറയാൻ കോൺഗ്രസിന് സാധിച്ചില്ല. ചന്ദ്രിക വിവാദം, ഇ.ഡി അന്വേഷണം, പാർട്ടിയിലെ വിഭാഗീയത എന്നിവയൊന്നും ചർച്ചയായില്ല. ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളുടെ സഹായത്തോടെ എതിർചേരിയിലുള്ള നേതാക്കളുമായി നടത്തിയ അനുനയ ചർച്ചകൾ വിജയിച്ചു.ഇതോടെ, തനിക്കെതിരെ പാർട്ടിക്കുള്ളിലെ വിമത നീക്കങ്ങളും വിമർശനങ്ങളും മറികടക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിക്കായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |