കൊച്ചി: കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി അഡ്വ. ശോഭ അന്നമ്മ ഈപ്പനെ രാഷ്ട്രപതി നിയമിച്ചു. അഭിഭാഷകരിൽ നിന്ന് ജഡ്ജിയായി നിയമിക്കപ്പെടുന്ന നാലാമത്തെ വനിതയും ഹൈക്കോടതിയിലെ ഏഴാമത്തെ വനിതാ ജഡ്ജിയുമാണ് ശോഭ.
കഴിഞ്ഞ ഒക്ടോബറിലാണ് ശോഭയുടെ പേര് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. റാന്നി, പള്ളുരുത്തി എം.എൽ.എയായിരുന്ന പരേതനായ തോപ്പുംപടി ഇടത്തിൽ ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്. 1991ൽ എറണാകുളം ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി കൊച്ചി ബാറിൽ അഡ്വ.എ.ബി. പ്രഭുവിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി.
എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായിരുന്നു. 2002ൽ അഡ്വ.ചന്ദ്രമോഹൻദാസിന്റെ ജൂനിയറായി. പിന്നീട് സ്വന്തം പ്രാക്ടീസ് തുടങ്ങി. നികുതി, ബാങ്കിംഗ് നിയമങ്ങളിലാണ് പ്രാഗത്ഭ്യം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സീനിയർ ഗവ.പ്ലീഡറായിരുന്നു. ലിസ് വുഡ് പ്രോഡക്ട്‌സ് ഉടമ ഫോർട്ടുകൊച്ചി പയ്യമ്പള്ളി പി.ടി.വർഗീസാണ് ഭർത്താവ്. മക്കൾ: ഷാരൺ ലിസ് വർഗീസ്, തോമസ് വർഗീസ് (ബിസിനസ്). മരുമകൻ: ആരോമൽ സാജു കുന്നത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |