തൃശൂർ: ലാഭകരമായി നടന്നിരുന്ന കാലിത്തീറ്റ ഫാക്ടറി പൂട്ടേണ്ടി വന്നെങ്കിലും വാണിയമ്പാറ പൊട്ടിമട പ്രധാനി വീട്ടിലെ ഷമീല വ്യവസായത്തോടുള്ള താത്പര്യം ഉപേക്ഷിച്ചില്ല. കൊവിഡും പ്രളയവുമാണ് ലക്ഷങ്ങളുടെ ബാദ്ധ്യത ബാക്കിയാക്കി ഫാക്ടറി പൂട്ടേണ്ട അവസ്ഥയിലെത്തിച്ചത്. അതോടെ ആ അറുപതുകാരി സംരംഭക തളരേണ്ടതായിരുന്നു. എന്നാൽ, ചക്ക കൊണ്ട് പോഷകപ്പൊടി ഉണ്ടാക്കാമെന്ന ആശയവുമായി പത്ത് മാസം മുമ്പ് കാർഷിക സർവകലാശാല കൃഷിവിജ്ഞാന കേന്ദ്രത്തിൽ ചെന്നുകയറി. ശാസ്ത്രജ്ഞരുടെ സഹായം കൂടിയായതോടെ, പുതിയ ഉത്പന്നമായി, 'ന്യൂട്രിലൈഫ". തൃശൂരിലെ വിപണന മേളകളിൽ വിറ്റു. പിന്നെ ചെന്നൈയിൽ രണ്ടാഴ്ചത്തെ 'സരസ്" കുടുംബശ്രീ മേളയിലും. കഴിഞ്ഞയാഴ്ച തിരിച്ചെത്തുമ്പോൾ വിവിധതരം അച്ചാറും ഹൽവയും ഉൾപ്പെടെ വിറ്റ് കൈയിൽ വന്നത് 45,000 രൂപ. യാത്ര-താമസച്ചെലവ് കുടുംബശ്രീ വഹിച്ചു. കുംഭകോണത്തെ മേളയിൽ പങ്കെടുക്കാൻ ഇന്ന് പോകും. നവംബർ നാലിന് പഞ്ചാബിലെ മേളയിലും പങ്കെടുക്കും. ന്യൂട്രിലൈഫ വഴി തന്റെ ജീവിതവും പുഷ്ടിപ്പെടുത്തുകയാണ് പത്താം ക്‌ളാസ് വിദ്യാഭ്യാസമുള്ള ഷമീലയുടെ ലക്ഷ്യം. കയറ്റുമതി ലൈസൻസുമുണ്ട്.
കാര്യമായ മുതൽമുടക്ക് വേണ്ടിവന്നില്ലെന്നതിനാൽ ചക്കപ്പൊടി യൂണിറ്റിന് വായ്പയില്ല. എങ്കിലും കാലിത്തീറ്റ ഫാക്ടറിയുടെ കടം 23 ലക്ഷമായി പെരുകിയത് തീർക്കണം. വാണിയമ്പാറ എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്ന ഭർത്താവ് അബ്ദുൾഖാദർ പിന്തുണയുമായി ഒപ്പമുണ്ട്. മക്കൾ: ഫിറോസ്, സബിത.
പോഷക സമൃദ്ധം
മൂപ്പെത്തിയ ചക്കച്ചുള, കുരു, സോയ, മുരിങ്ങയില, റാഗി, നിലക്കടല, മുളപ്പിച്ച ചെറുപയർ എന്നിവയാണ് ചേരുവകൾ. ഇവ ഉണക്കിപ്പൊടിച്ച് വറുക്കും. സുഗന്ധത്തിന് വാനില ചേർക്കും. ഓട്‌സ് പോലെ പാലിലോ ചൂടുവെള്ളത്തിലോ രണ്ട് സ്പൂൺ കലക്കിയും കുഴമ്പാക്കിയും കഴിക്കാം. മുരിങ്ങയിലപ്പൊടിയും ഉണ്ടാക്കുന്നുണ്ട്.
വില
ചക്കപ്പൊടി 300 രൂപ (200 ഗ്രാം)
മുരിങ്ങയിലപ്പൊടി 150 രൂപ (100 ഗ്രാം)
കൊവിഡും പ്രളയവുമുണ്ടാക്കിയ പ്രതിസന്ധിയിൽ മറ്റൊരു മാർഗം തേടിയാണ് നാട്ടിൽ സുലഭമായ ചക്കയിലേക്ക് തിരിഞ്ഞത്. ചെറുപ്പം മുതൽ അച്ചാർ, ജാം തുടങ്ങിയവ ഉണ്ടാക്കിയിരുന്നു.
ഷമീല.
സംരംഭകർക്ക് ഉത്പന്നം തയ്യാറാക്കാനും ലേബൽ ഉൾപ്പെടെ രൂപകല്പന ചെയ്യാനും കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സൗജന്യ സഹായവും പരിശീലനവും നൽകും. കൺസൾട്ടൻസിയുമുണ്ട്. കേന്ദ്രത്തിന്റെ മേളകളിൽ സ്റ്റാൾ സൗജന്യമായി അനുവദിക്കും.
ഡോ. അനീന
കൃഷിവിജ്ഞാന കേന്ദ്രം, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |