കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപൊലീത്തയെ സഭാ ആഗോളതലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നിയോഗിച്ചു.
രണ്ടുവർഷമായി മെത്രാപൊലീത്തൻ ട്രസ്റ്റിയുടെ ചുമതല വഹിക്കുന്നത് ജോസഫ് ഗ്രിഗോറിയോസാണ്. എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി 18വർഷം പ്രവർത്തിച്ചിട്ടുണ്ട്. കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപൊലീത്തായാണ് ഇപ്പോൾ.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം ശ്രേഷ്ഠബാവ വിശ്രമത്തിലാണ്.
പിൻഗാമി
അനാരോഗ്യം മൂലം വിശ്രമിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ പിൻഗാമിയായി ജോസഫ് ഗ്രിഗോറിയോസ് നിയമിതനാകുമെന്ന സൂചനയാണ് പാത്രിയാർക്കീസ് ബാവയുടെ ഉത്തരവ് നൽകുന്നത്. നിയുക്ത കാതോലിക്ക പദവി വൈകാതെ അദ്ദേഹത്തിന് ലഭിച്ചേക്കും.
പ്രതിസന്ധിഘട്ടത്തിൽ സഭയെ നയിക്കുകയെന്ന സുപ്രധാനമായ ഉത്തരവാദിത്വമാണ് ലഭിക്കുന്നത്. ശ്രേഷ്ഠ ബാവയുടെ അനാരോഗ്യം പരിഗണിച്ച് നിയുക്ത സഭാതലവനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
ഓർത്തഡോക്സ് വിഭാഗവുമായുള്ള തർക്കത്തിൽ പ്രശസ്തവും പൗരാണികവുമായ പള്ളികൾ ഉൾപ്പെടെ നഷ്ടപ്പെട്ട യാക്കോബായസഭ കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ജോസഫ് ഗ്രിഗോറിയസിന്റെ നിയമനം സുപ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |