കൽപ്പറ്റ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി.കെ.രാജീവനെ മനുഷ്യാവകാശങ്ങൾ പോലും കണക്കിലെടുക്കാതെ പീഡനത്തിനിരയാക്കുന്നതായി ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം. തങ്കമ്മ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത രാജീവനെ ആദ്യം മാനസിക രോഗിയോടൊപ്പം പാർപ്പിക്കുകയും പ്രതിഷേധമുയർന്നപ്പോൾ മാറ്റുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന തടവുകാരന് കൊവിഡ് ബാധിച്ചിട്ടും നിരാഹാരം കിടന്നതിനൊടുവിലാണ്
പരിശോധന നടത്തിയത്. തടവുകാർ ഒരു മണിക്കൂർ ഇടവിട്ട് കൈകൾ സോപ്പിട്ട് കഴുകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും രണ്ട് മാസമായി തടവുകാർക്ക് സോപ്പ് നൽകുന്നില്ല. സോപ്പ് ആവശ്യപ്പെട്ടതിന്റെ പേരിൽ വ്യാജ ആരോപണങ്ങളുന്നയിച്ച് രാജീവനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഭാര്യ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പി.പി.ഷാന്റോലാൽ, സി.കെ.ഗോപാലൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |