തിരുവനന്തപുരം: ജയിലുകളിൽ ആവശ്യമില്ലാതെ പുറത്തുനിന്നുള്ള ഒരു വാഹനവും കടത്തിവിടരുതെന്നും ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന വാഹനങ്ങൾ ചുമതലക്കാരായ ഉദ്യോഗസ്ഥർക്ക് പുറമെ, ഗാർഡ് ഡ്യൂട്ടിയിലുള്ളവരും പരിശോധിക്കണമെന്നും ഡി.ഐ.ജിമാർക്ക് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി എം.കെ. വിനോദ് കുമാർ നിർദ്ദേശം നൽകി. കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഓട്ടോഡ്രൈവർ തടവുകാർക്ക് കഞ്ചാവ് എത്തിച്ച സംഭവം വിവാദമായതിനെത്തുടർന്നാണ് നിർദ്ദേശം.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഉത്തരമേഖല ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു. പരിശോധനയില്ലാതെയാണ് ഭക്ഷ്യസാധനങ്ങളുമായി എത്തിയ ഓട്ടോ കടത്തിവിട്ടതെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ജയിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയത്.
അടിയന്തര ഘട്ടത്തിൽ സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ പുറത്തുനിന്നുള്ള
വാഹനങ്ങൾ കടത്തിവിടാവൂ. മേഖല ഡി.ഐ.ജിമാർ മാസത്തിലൊരു ദിവസം തങ്ങളുടെ ചുമതലയിലുള്ള ജയിലുകൾ സന്ദർശിച്ച് റിപ്പോർട്ട് നൽകണം. മാസത്തിൽ രണ്ടുതവണ ജയിലുകളിൽ മിന്നൽ പരിശോധന നടത്തണം.
മറ്റ് നിർദ്ദേശങ്ങൾ
തടവുകാർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം
അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റിപ്പോർട്ട് ചെയ്യണം
അസിസ്റ്റന്റ്, ഡെപ്യൂട്ടി, ജോയിന്റ് സൂപ്രണ്ടുമാർ രാവിലെ 9നുമുൻപ് ഡ്യൂട്ടിയിൽ പ്രവേശിക്കണം
ഓഫീസിൽ നിന്ന് പുറത്തുപോകേണ്ട സാഹചര്യത്തിൽ സൂപ്രണ്ടിന്റെ അനുവാദം വാങ്ങണം.
വെൽഫെയർ ഓഫീസർമാർ, കൃത്യസമയത്ത് എത്തുന്നുവെന്ന് സൂപ്രണ്ടുമാർ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |