പരവൂർ: അഞ്ചു വർഷം മുമ്പാണ് ഒരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പക്ഷേ, 102കാരി നെടുവള്ളി ചാലിൽ ജാനമ്മയുടെ അപേക്ഷയിൽ പൂതക്കുളം പഞ്ചായത്ത് അധികൃതർ ജീവിതം കണ്ടില്ല.
അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കാൻ സ്വീകരിച്ച നടപടിയാണ് ജാനമ്മയ്ക്ക് പെൻഷൻ ഇല്ലാതാക്കിയത്. ജാനമ്മ കല്യാണം കഴിച്ചിട്ടില്ല. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതുകൊണ്ട് റേഷൻ കാർഡുമില്ല. സഹോദരിയുടെ മകളുടെ വീട്ടിലാണ് കഴിയുന്നത്. 1982 മുതൽ വാർദ്ധക്യകാല പെൻഷൻ ലഭിച്ചിരുന്നു.
മൂന്നുവർഷം മുമ്പ് പെൻഷൻ ആധാറുമായി ലിങ്ക് ചെയ്യണമെന്ന വ്യവസ്ഥ വന്നതോടെയാണ് പെൻഷൻ പോയത്. ജാനമ്മയ്ക്ക് ആധാർ കാർഡില്ല. ആധാർ കാർഡിന് വേണ്ടി പതിക്കാൻ ചുക്കിച്ചുളിഞ്ഞ വിരലുകളിൽ വരകളുമില്ല. ഇക്കാര്യം ബന്ധുക്കൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. അപ്പോൾ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ബന്ധുക്കൾ ഓഫീസുകൾ കയറിയിറങ്ങി ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി. പുതിയൊരു അപേക്ഷയും പഞ്ചായത്തിൽ നൽകി. പെൻഷൻ കാര്യം എന്തായെന്ന് അന്വേഷിച്ചപ്പോൾ അപേക്ഷ കാണാനില്ലെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി.
അനർഹരെ ഒഴിവാക്കാനാണ് ക്ഷേമ പെൻഷന് സർക്കാർ മാനദണ്ഡം നിശ്ചയിച്ചത്. ഇതുപ്രകാരം പെൻഷന് അർഹയാണ് ജാനമ്മ. പക്ഷെ, അത് തെളിയിക്കാനുള്ള രേഖകളും അപേക്ഷയുമായി കയറിയിറങ്ങാനുള്ള ആരോഗ്യം ജാനമ്മയ്ക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |