തിരുവനന്തപുരം: എല്ലാ തദ്ദേശസ്ഥാപന പരിധിയിലും മിയാവാക്കി മാതൃകയിൽ 'ജനവനം' എന്ന പേരിൽ പച്ചതുരുത്തൊരുക്കണമെന്ന നിർദ്ദേശത്തോട് കാര്യമായ പ്രതികരണം ഉണ്ടാകാത്തതോടെ സ്വന്തം ഔദ്യോഗിക വസതിയിൽ അതൊരുക്കി ചലഞ്ച് ചെയ്തിരിക്കുകയാണ് മന്ത്രി എം.വി.ഗോവിന്ദൻ. ക്ലിഫ് ഹൗസ് വളപ്പിലെ 'നെസ്റ്റി'ലാണ് പച്ചതുരുത്തൊരുക്കിയത്. അശോകം, പ്ലാവ്, മാവ്, വെള്ളപൈൻ, വയണ, പൂവരശ്, നാരകം, ശീമനെല്ലി, ഈട്ടി, പനീർചാമ്പ, മന്ദാരം, കുടമ്പുളി, നെല്ലി തുടങ്ങി 45 ഇനങ്ങളാണ് അഞ്ചുമാസം മുമ്പ് നട്ടുപിടിപ്പിച്ചത്. അവയ്ക്ക് നടുവിൽ നിന്നുള്ള ചിത്രം മന്ത്രി ഫേസ് ബുക്കിൽ പങ്കുവച്ചു.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ 'ജനവനം' ഒരുക്കണമെന്ന് വകുപ്പ് ഉത്തരവിറക്കിയത്. സ്ഥാപനങ്ങൾ കാര്യമായി പ്രതികരിച്ചില്ലെങ്കിലും മന്ത്രി ചലഞ്ചിന് പിന്നാലെയായി. നെസ്റ്റിന് പുറകിൽ കാടുപിടിച്ച്, കെട്ടിടം പൊളിച്ച മാലിന്യങ്ങൾ കുന്നുകൂടികിടന്ന സ്ഥലത്താണ് വനമൊരുങ്ങിയത്. ഇതിനായി തിരുവനന്തപുരം അട്ടക്കുളങ്ങരയിലുള്ള മിയാവാക്കി മാതൃകയിലുള്ള വനം സന്ദർശിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രനോട് ആശയം പങ്കുവച്ചു. തുടർന്ന് നഗരവനം പദ്ധതിയിൽ ഉൾപ്പെടുത്തി വനമൊരുക്കി.
''
തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കാത്തതുകൊണ്ടാണ് 'ജനവനം' പച്ചത്തുരുത്തുകൾ ഉണ്ടാകാത്തത്. വിചാരിച്ചാൽ നടപ്പിലാകും എന്നതിന്റെ ഉദാഹരണമാണ് നെസ്റ്റിലേത്.
-മന്ത്രി എം.വി.ഗോവിന്ദൻ
എന്താണ് മിയാവാക്കി
ചെറിയ ഇടങ്ങളിൽ കാട് വളർത്തുന്ന രീതിയാണ് മിയാവാക്കി. ജപ്പാനിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിര മിയാവാക്കിയാണ് വികസിപ്പിച്ചെടുത്തത്. വനംവകുപ്പ് സർക്കാർ സ്ഥലത്ത് മാത്രമാണ് നിലവിൽ ഇത്തരം വനമൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |