കൊച്ചി: പ്രവാസികളുടെ നിക്ഷേപം നാടിന്റെ വളർച്ചയ്ക്ക് വേണ്ടിയും ഉള്ളതാകണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു. പ്രവാസികൾ പലപ്പോഴും കേവലം സ്ഥലംവാങ്ങുക, വീടുവയ്ക്കുക തുടങ്ങിയവയ്ക്കാണ് നിക്ഷേപം വിനിയോഗിക്കുന്നത്. നാടിന്റെ വളർച്ചയ്ക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ചാകണം ഇനി നാം ചർച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിൽ നടന്ന ലോക കേരള സഭയുടെ യൂറോപ്പ്, യു.കെ മേഖലാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജെ.കെ. മേനോൻ.
നാടിന്റെ സാമ്പത്തിക വളർച്ചയ്ക്കായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളായ എയർപോർട്ട്, കെ-റെയിൽ, ഇൻകെൽ പോലുള്ളവയിൽ നിക്ഷേപത്തിന് അവസരമൊരുക്കിയാൽ സാമ്പത്തികമായി കേരളത്തിന് കരുത്ത് പകരാൻ സാധിക്കും. പ്രവാസികൾക്ക് നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തെളിവാണ് ലോക കേരളസഭ. മുഖ്യമന്ത്രി പിണറായി വിജയന്റെ ദീർഘവീക്ഷണത്തിലാണ് ലോക കേരളസഭയുടെ ആരംഭവും പ്രവർത്തനവും. പ്രവാസികൾക്ക് വേണ്ടിയുള്ള ഓരോ പ്രഖ്യാപനവും ആ കരുതലിന്റെ ഭാഗമാണെന്നും ജെ.കെ. മേനോൻ പറഞ്ഞു.
ഉപരിപഠനത്തിനായി വലിയ ലോണുകളെടുത്ത് വിദേശത്തെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന നിരവധിപേരുണ്ട്. ഇവർക്ക് ലോണുകൾ തിരിച്ചടയ്ക്കാനായി കുറെയേറെ വർഷങ്ങൾ വേണ്ടിവരും. നിരവധി വർഷങ്ങൾ വിദേശത്ത് തൊഴിലെടുത്തവരുടെ സേവനം ലഭ്യമാക്കാനും ലോൺ തിരിച്ചടവ് ലഘൂകരിക്കുന്നത് സംബന്ധിച്ചും ചർച്ചകളുണ്ടാകണമെന്ന് ജെ.കെ. മേനോൻ ആവശ്യപ്പെട്ടു.
സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, നോർക്ക ഡയറക്ടർമാരായ ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ വേണു രാജാമണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |