എൽ.ഐ.സിയിൽ 11,000 പേരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞു
ന്യൂഡൽഹി: സർക്കാർ സർവ്വീസുകളിലെ പിൻവാതിൽ നിയമനങ്ങളുടെ കൊള്ളരുതായ്മകൾക്കെതിരെ ജനകീയമായ നിലപാടുമായി സുപ്രീംകോടതി. പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി ഭരണഘടനയുടെയും സംവരണ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ ലഘിക്കുന്നതാണ് ഇത്തരം നടപടികളെന്നും നിരീക്ഷിച്ചു. 11,000 പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന് (എൽ.ഐ.സി) നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകൾ പലപ്പോഴായി നൽകിയ ഹർജികൾ തള്ളിക്കൊണ്ടുള്ളതാണ് നിർണായക ഇടപെടൽ.
നിയമന മാനദണ്ഡങ്ങൾ പാലിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിർദ്ദേശിച്ചാൽ അത് പിൻവാതിൽ നിയമനത്തിന് തുല്യമാണ്. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് നീതിപൂർവ്വവും സുതാര്യവുമായാണ് സർക്കാർ നിയമന നടപടികൾ നടത്തേണ്ടത്. എന്നാൽ, അർഹതയുള്ള ജീവനക്കാർക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. യോഗ്യതയുള്ള പാർട്ട് ടൈം ജീവനക്കാരെ കണ്ടെത്തി ആനുകൂല്യം നൽകാൻ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി പി.കെ.എസ്. ബാഗേൽ, മുൻ ജില്ലാ ജഡ്ജി രാജീവ് ശർമ്മ എന്നിവർ അംഗങ്ങളായ രണ്ടംഗ സമിതിക്ക് സുപ്രീംകോടതി രൂപവും നൽകി. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം.
സംവരണവും തുല്യ അവസരവും
അട്ടിമറിക്കപ്പെടും
1985 മേയ് 20 നും 1991 മാർച്ചിനുമിടയിൽ എൽ.ഐ.സിയിൽ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിതരായവരെ സ്ഥിരപ്പെടുത്താൻ നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. നിയമപ്രകാരം രൂപീകൃതമായ എൽ.ഐ.സിയിൽ ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നിയമനം നടത്താൻ കഴിയൂവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംവരണ തത്ത്വങ്ങൾക്ക് അനുസൃതമായും എല്ലാവർക്കും തുല്യ അവസരം നൽകിയും നടക്കുന്ന റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് പകരമായി പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കു പിന്നിൽ
സുപ്രീംകോടതി മുമ്പാകെ ഉണ്ടായിരുന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ 1981 ജനുവരിക്കും 1985 മേയ് 20 നുമിടയിൽ ജോലിയിൽ പ്രവേശിച്ച താത്കാലിക ജീവനക്കാരെ എൽ.ഐ.സി 1988ൽ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുത്തിരുന്നു. തുടർന്ന് 1985നും 1992നും തുടർച്ചയായി രണ്ടു വർഷം 85 ദിവസം വീതം ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി എൽ.ഐ.സി താത്കാലിക ജീവനക്കാർക്ക് നൽകിയ പരിഗണന പാർട്ട് ടൈം ജീവനക്കാർക്കും ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 11,000 ജീവനക്കാരെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |