തിരുവനന്തപുരം: കാലാവധി കഴിയും മുമ്പേ വിവാദത്തിൽ കുടുങ്ങി എം.സി. ജോസഫൈന് രാജിവയ്ക്കേണ്ടിവന്ന പശ്ചാത്തലത്തിൽ വനിതാ കമ്മിഷന് പുതിയ അദ്ധ്യക്ഷയെ നിയമിക്കുന്നത് സി.പി.എമ്മിൽ വിശദമായ ചർച്ച നടത്തിയശേഷമായിരിക്കും.
നിലവിലെ കമ്മിഷന് അദ്ധ്യക്ഷയുടെ അഭാവത്തിലും സിറ്റിംഗ് നടത്തി പരാതികൾ പരിഗണിക്കാം. സിറ്റിംഗിൽ കമ്മിഷനിലെ മുതിർന്ന അംഗത്തിന് അദ്ധ്യക്ഷ സ്ഥാനം വഹിക്കാം. പതിനൊന്നു മാസം കാലാവധി ശേഷിക്കെയാണ് ജോസഫൈന് രാജിവയ്ക്കേണ്ടിവന്നത്. സ്ത്രീകളുടെ സങ്കീർണമായ ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട പദവിയിലേക്ക് വരുന്ന വ്യക്തിക്ക് അതിനുള്ള പ്രാപ്തിയുണ്ടാവണമെന്നും ഇനിയൊരു വിവാദത്തിന് ഇടവരുത്തരുതെന്നും സർക്കാരും സി.പി.എമ്മും ആഗ്രഹിക്കുന്നു.
കമ്മിഷൻ അദ്ധ്യക്ഷയുടെ ഇടപെടലുകൾ എപ്പോഴും പൊതുസമൂഹം ശ്രദ്ധിക്കാറുണ്ട്.
ജോസഫൈൻ എൺപത്തൊൻപതു വയസുള്ള വയോധികയുടെ പരാതി കൈകാര്യം ചെയ്ത രീതി ടി. പദ്മനാഭന്റെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. അതിനാൽ ശ്രദ്ധാപൂർവമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈനിന്റെ രാജി അംഗീകരിക്കുന്നതിനപ്പുറത്തേക്കുള്ള ചർച്ചകളിലേക്ക് കടന്നില്ല.
ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിന്റെ കീഴിലാണ് സാമൂഹ്യനീതി വകുപ്പ്. വനിതാകമ്മിഷൻ ഈ വകുപ്പിന്റെ പരിധിയിലാണ്. ബിന്ദുവിന്റെ ഉൾപ്പെടെ പല സി.പി.എം മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് നിയമനം പൂർത്തിയായിട്ടില്ല. ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പുനഃസംഘടനയും നടക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചർച്ചയിലേക്കും വൈകാതെ സി.പി.എം കടക്കും. ജൂലായ് 9, 10 തീയതികളിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജൻഡ. ജൂലായ് അവസാനം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പാർട്ടി സമ്മേളനങ്ങളുടെ അജൻഡ നിശ്ചയിക്കും. മിക്കവാറും ആഗസ്റ്റോടെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |